തിരുവനന്തപുരം: വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടർക്കു കോവിഡ്–19 സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 21 ആയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
വിദേശികളുടെ യാത്രാവിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്കു വിധേയരായ വിദേശികൾ ഫലം വരാതെ മടങ്ങിപ്പോകാൻ പാടില്ല. സംസ്ഥാനത്ത് ഇപ്പോൾ വിദേശികളായി 5150 പേരുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.കോവിഡ്–19 പരിശോധന കൂടുതൽ ഫലപ്രദമാക്കും. റോഡ് യാത്രക്കാർക്കും പരിശോധനയുണ്ടാകും. ജനങ്ങൾ പുറത്തിറങ്ങുന്നതിൽ പ്രശ്നമില്ല. എന്നാൽ കൂട്ടം കൂടരുത്. യാത്രക്കാർ വാഹനങ്ങളിൽ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ്-19 വ്യാപനം തടയാൻ പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസോർട്ടുകൾ, ഹോം-സ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർ യാത്രയ്ക്ക് അനുമതി നൽകാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാധ്യതയും വേഗവും ഗണ്യമായി കുറയ്ക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാംപെയ്ന് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. സർക്കാർ-അർദ്ധ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോയുള്ള സൗകര്യം ഒരുക്കി ഇവ ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്തണം. ഇതിനായി എല്ലാ പ്രധാന ഓഫിസുകളുടേയും കവാടത്തോട് ചേർന്ന് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിക്കണം.
റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്ലാറ്റുകളും അവരുടെ കെട്ടിടങ്ങളിലേക്കു പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിച്ച് വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും പ്രവേശിക്കുന്നവർ കൈകളിൽ വൈറസ് മുക്തിയായി കയറുന്നെന്ന് ഉറപ്പാക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാനും ഉപയോഗം ഉറപ്പ് വരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകാം. രണ്ടാഴ്ച നീളുന്ന പരിപാടിയായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വവും സഹകരണവും വേണം.
#breakthechain ഹാഷ്ടാഗ് മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം. ബഹുഭൂരിപക്ഷം ആൾക്കാരും ഒരേസമയം പങ്കെടുത്താൽ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയതോതിൽ കുറയ്ക്കുവാനും പകർച്ചവ്യാധിയുടെ പ്രാദേശിക വ്യാപനം നിയന്ത്രിക്കാനുമാകും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെഎംഎസ‌്സിഎൽ എംഡി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ.റംലാബീവി, അഡി. ഡയറക്ടർമാരായ ഡോ. വി.മീനാക്ഷി, ഡോ. ബിന്ദു മോഹൻ, സാമൂഹ്യസുരക്ഷ മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates