എറണാകുളം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കും. വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് തുടങ്ങിയവർ ടീമിന്റെ ഭാഗമാകും. ജില്ലാ കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും കോവിഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് കലക്ടർ നിർദേശം നൽകി. അധ്യാപകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.
പഞ്ചായത്തിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് കിലോഗ്രാം അരിയുടെ വിതരണം നാളെ ആരംഭിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചു നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും. പ്രദേശത്തെ ആരോഗ്യ കാര്യങ്ങൾക്കായി പ്രത്യേക മൊബൈൽ ടീമിനെ നിയോഗിക്കും. മരുന്നുകൾ ആവശ്യമുള്ളവർ ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിച്ചു നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മന്ത്രി വി. എസ്. സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, എം. എൽ. എ മാരായ ജോൺ ഫെർണാണ്ടസ്, കെ. ജെ മാക്സി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർവീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates