തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ അണക്കെട്ടുകൾ മഴ കുറഞ്ഞ സമയത്ത് തുറന്നിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ജൂലൈ 28 മുതല്‍ ആഗസ്ത് 13 വരെ മഴ കുറവായിരുന്നു. ആ സമയത്തു ഡാമുകള്‍ തുറക്കാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അപകടം കുറയുമായിരുന്നു.
കേരളത്തിലെ ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതും വലിയൊരു വീഴ്ച്ചയാണ്. ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോഴാണ് വേണ്ട നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡാമിന്റെ മൂന്നാം ഫെയ്സിലെ മണ്ണ് ഇതുവരെ നീക്കം ചെയ്യാതിരിക്കുന്നതും അവിടങ്ങളിലെ ജല നിരപ്പു താഴാത്തതിനുള്ള പ്രധാന കാരണം. തോട്ടപ്പുള്ളി സ്പില്‍വേയിലെ കേടായ ഷട്ടര്‍ നേരെയാക്കാതിരുന്നതും പാളിച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയസമയത്ത് ഭരണാധികാരികൾ ലാഭേച്ഛയോടെയാണ് പ്രവർത്തിച്ചത്. 40 ലക്ഷത്തിന്റെ വൈദ്യുതി ലാഭിക്കാനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും മുൻമുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ പ്രളയം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ചര്‍ച്ചകളിലൊന്നും പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാതിരുന്നതു മോശമായിപ്പോയെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു.
മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തെ പിടിച്ചുയര്‍ത്താനുള്ള പണം കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നയത്തോട് യോജിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സാങ്കേതികതയുടെ പേരില്‍ സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല. എന്നാല്‍ കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ യുഎ ഇ തണലാകാന്‍ വരുന്നത് മലയാളികളോടുള്ള മമത കൊണ്ടെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ മനോഭാവം മാറണം എന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates