ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അനുമതി ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. 45 മീറ്റർ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും. ഏറെനാളായി അനിശ്ചിതാവസ്ഥയിലായിരുന്നു സംസ്ഥാനത്തെ ദേശീയപാതാ വികസനം.
45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള എല്ലാ തടസങ്ങളും നീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങും. പാര്‍ലമെന്റ് സമ്മേളം കഴിഞ്ഞാലുടന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നടപടിക്രമങ്ങള്‍ക്ക് ചര്‍ച്ചയില്‍ അന്തിമ രൂപം ഉണ്ടാകും. കോഴിക്കോട് ബൈപ്പാസ് നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം കേന്ദ്ര മന്ത്രി ഗഡ്കരി ട്വിറ്ററിൽ പങ്കിട്ടു. കേരള മുഖ്യമന്ത്രി ഇന്ന് സന്ദർശിച്ചതായും സംസ്ഥാനത്തെ വിവിധ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates