തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഒൻപത് വരെ തുറക്കാം. കടയുടെ വലിപ്പം അനുസരിച്ചു വേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്. കടകളിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കേണ്ടതാണ്.
ഉപഭോക്താക്കൾക്ക് കാത്തു നിൽക്കാൻ കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം. കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പൊലീസ് ഇക്കാര്യം ഉറപ്പാക്കും. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates