തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാംപ്രതി അപ്പുണ്ണിയുടെ സഹോദരിയും കാമുകിയുമാണ് അറസ്റ്റിലായത്. കേസിൽ ആദ്യമായാണ് സ്ത്രീകൾ അറസ്റ്റിലാകുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവിൽ കഴിയുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
എറണാകുളം വെണ്ണല അംബേദ്കർ റോഡിൽ വട്ടച്ചാനൽ ഹൗസിൽ സെബല്ല ബോണി, അപ്പുണ്ണിയുടെ സഹോദരി ചെന്നൈ മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ-18ൽ താമസിക്കുന്ന ഭാഗ്യശ്രീ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഭാഗ്യശ്രീയുടെ ഭർത്താവ് സുമിത്തിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങൾ യഥാസമയം അപ്പുണ്ണിക്ക് നൽകിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലപാതകം ആസൂത്രണംചെയ്യാൻ ബംഗളൂരുവിൽനിന്ന് മാർച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് അലിഭായിക്കും എറണാകുളത്ത് സ്വന്തംപേരിൽ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തമിഴ്നാട്ടിലെത്തിയത് അറിഞ്ഞ അപ്പുണ്ണി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച്, എല്ലാദിവസവും രാത്രി സെബല്ലയെ ലാൻഡ്ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അപ്പുണ്ണിയെ സഹായിക്കാനായി ഭർത്താവിനെ ചുമതലപ്പെടുത്തുകയും, അത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതിൽനിന്നും ഇരുവരുടെയും പങ്ക് വ്യക്തമായതോടെ, ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ ഒാഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates