Kerala

പ്രത്യേക പാക്കേജ് വേണമെന്ന് സര്‍വകക്ഷിയോഗം; പുനര്‍നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഒരുമിച്ച് നില്‍ക്കും

പ്രത്യേക പാക്കേജ് വേണമെന്ന് സര്‍വകക്ഷിയോഗം - പുനര്‍നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഒരുമിച്ച് നില്‍ക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി.

മത്സ്യത്തൊഴിലാളികളെ പരിശീലനം നല്‍കി ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വോളണ്ടിയര്‍മാരാക്കും. തീരദേശപോലീസില്‍ മത്‌സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെയുള്‍പ്പെടെ പങ്കെടുപ്പിക്കും.

ക്യാമ്പുകളില്‍ സഹായങ്ങള്‍ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കാന്‍ തയാറാകണം. ക്യാമ്പുകളില്‍ ജനങ്ങള്‍ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്ന് പ്രവര്‍ത്തനം ഒഴിവാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാമ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളില്‍ വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടാകും.

ക്യാമ്പുകളില്‍ ആളുകളെ കാണാനെത്തുന്നതു പുറത്തുവെച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാമ്പിലെത്തുന്നത് ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ദേശം നല്‍കണം. ജനങ്ങള്‍ ഒഴിഞ്ഞുപോയ വീടുകളില്‍ കവര്‍ച്ചാശ്രമമുണ്ടാകുന്നത് തടയാന്‍ പട്രോളിംഗ് ശക്തമാക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാമ്പിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടവരുണ്ടെങ്കില്‍ അതിനുള്ള സൗകര്യമൊരുക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അല്ലാത്ത സഹായം നല്‍കുന്നതില്‍ തടസ്സമില്ല. വീട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പുകള്‍ തുടരും. എന്നാല്‍ സ്‌കൂളുകള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പകരം സംവിധാനങ്ങള്‍ ഉറപ്പാക്കും. മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ട്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മുഖേന ഏകോപിപ്പിക്കുന്നുണ്ട്.

ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമാണവര്‍ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകള്‍ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കുന്നതാകും ഉചിതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം