കൽപ്പറ്റ: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്‌ത ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയുമായി വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള. സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടത്തിയവർക്കെതിരെയും കേസെടുക്കണമെന്ന് ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയിൽ കളക്ടർ ആവശ്യപ്പെട്ടു.
കലക്ടർ എന്ന നിലയിൽ ഓഫീസിൽ എത്തുന്നവരിൽനിന്ന് അപേക്ഷകളും രേഖകളും സ്വീകരിക്കേണ്ടിവരുമെന്ന് കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ രീതിയിലാണ് ബിജെപി നേതാക്കളിൽനിന്ന് ലഘുലേഖ സ്വീകരിച്ചത്. പൗരത്വ ഭേദഗതി വിഷയത്തിൽ തന്റെ അഭിപ്രായം അവരോട് നേരിട്ട് പറയുകയും ചെയ്‌തതാണ്. എന്നിട്ടും തനിക്കൊപ്പമെടുത്ത ഫോട്ടോ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കളക്ടർ ആരോപിക്കുന്നു.
പൗരത്വ ഭേദഗതിയെ പിന്തുണച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ വ്യാപക പ്രചാരണവും നടത്തി. തന്റെ നിലപാട് എന്താണ് എന്നതുപോലും അറിയാതെയാണ് പ്രചാരണം ഉണ്ടായത്. മുസ്ലിം നാമധാരി എന്ന നിലയിലും സ്‌ത്രീ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തനിക്കെതിരെയുള്ള സൈബർ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നിയമ ഭേദഗതിയെ കുറിച്ച് സർക്കാരിന്റെ ഭാഗമായ ഭരണാധികാരി എന്ന നിലയിൽ അഭിപ്രായം പറയാനില്ല. എങ്കിലും തന്റെ ഉമ്മ അടക്കം ആശങ്കയിലാണെന്ന കാര്യം മറച്ചുവയ്‌ക്കുന്നില്ലെന്നും കളക്ടർ ഡോ. അദീല പറഞ്ഞു.
കളക്ടറുടെ പരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് ചീഫ് ആർ ഇളങ്കോ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates