Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണം ട്രസ്റ്റിമാരില്‍ നിന്നും ബോര്‍ഡ് ഏറ്റെടുക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി സാമൂതിരി 

നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1,339 ക്ഷേത്രങ്ങളും എണ്ണൂറോളം മൈനര്‍ ക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ 49 ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുന്നത് സാമുതിരി കുടുംബമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ ഭരണം ട്രസ്റ്റിമാരില്‍ നിന്ന് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ. ആചാരപരമായ ചടങ്ങളുകള്‍ നിര്‍വഹിക്കുന്നതിന് പാരമ്പര്യ ട്രസ്റ്റിമാര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. നിയമപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ ഗോപാലകൃഷ്ണനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ കോഴിക്കോട് സാമൂതിരി കുടുംബം ഈ നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. ട്രസ്റ്റിമാര്‍ക്കുള്ള അധികാരം എടുത്തുകളയുകയില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് ഉറപ്പു തന്നിരുന്നുവെന്നാണ് സാമുതിരി കുടുംബം പറയുന്നത്. സാമുതിരി സെന്‍ട്രല്‍ ദേവസ്വം ലീഗല്‍ അഡൈ്വസര്‍ ഗോവിന്ദ് ചന്ദ്രശേഖര്‍ പറയുന്നത് ക്ഷേത്ര ഭരണ അധികാരം ട്രസ്റ്റിമാരില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ ആാലോചിക്കുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്. 

നിലവില്‍ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലെ നിയമനവും അച്ചടക്ക നടപടിയുമെല്ലാം സാമൂതിരി കുടുംബം അടക്കമുള്ള പാരമ്പര്യ ട്രസ്റ്റിമാരാണ് നടത്തുന്നത്. നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാനും അച്ചടക്ക നടപടികള്‍ക്കുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാക്കാനുമാണ് പ്രധാനപ്പെട്ട ശുപാര്‍ശ. 

ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണവും ക്ഷേത്ര വസ്തുവകകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വ്യാപക പരാതികള്‍ക്കിടയിലാണ് നിയമപരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ. 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും വരുമാനം സഞ്ചിതനിധിയില്‍ കൊണ്ടുവന്ന് എല്ലാ ക്ഷേത്രങ്ങള്‍ക്കും ഭരണനിര്‍വഹണത്തിനുള്ള ഫണ്ട് നല്‍കും. ഇതുവഴി ദൈനംദിന പൂജകള്‍ക്ക് ബുദ്ധിമുട്ടുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍,ഉത്സവങ്ങള്‍,അറ്റകുറ്റപ്പണികള്‍,നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയുടെ ഉത്തരവാദിത്തം ബോര്‍ഡിനാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്ഷേത്രം ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അധികാരവും ബോര്‍ഡിനാകണം.ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നതും നിയമിക്കുന്നതും ബോര്‍ഡായിരിക്കണം. ക്ഷേത്ര ജീവനക്കാര്‍ക്കും എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും ഭരണവിഭാഗം ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് നേരിട്ടായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നത് തടാനും നിര്‍ദേശമുണ്ട്. 

നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1,339 ക്ഷേത്രങ്ങളും എണ്ണൂറോളം മൈനര്‍ ക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ 49 ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുന്നത് സാമുതിരി കുടുംബമാണ്. ഈ ക്ഷേത്രങ്ങളില്‍ നല്‍കിവരുന്ന ഗ്രാന്റ് കൃത്യമായി ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ട്രസ്റ്റിമാരുടെ വീഴ്ചമൂലം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്ത ക്ഷേത്രങ്ങളും മലബാറിലുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT