തിരുവനന്തപുരം : മീനില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മായം ചേര്‍ക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമഭേദഗതി വേണം. ഭക്ഷ്യസുരക്ഷ കേന്ദ്രനിയമം ആയതിനാല്‍ സംസ്ഥാനത്തിന് പരിമിതിയുണ്ട്. നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
നിലവാരമുള്ള മല്‍സ്യം ലഭിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. മല്‍സ്യം വില്‍ക്കുന്ന ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. മല്‍സ്യ വിതരണത്തിന് പുതിയ നിയമം നടപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി. അതിനിടെ മായം ചേര്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
ചെക്പോസ്റ്റുകളിൽ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കേരളത്തിലേയ്ക്ക് നിര്‍ബാധം ഒഴുകുകയാണ്. ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ഈ ഗണത്തില്‍പ്പെട്ട 9500 കിലോഗ്രാം മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ ചെമ്മീന്‍ പിടികൂടിയിരുന്നു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കൊല്ലം ആര്യങ്കാവില്‍ നിന്നും പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. രാമേശ്വരം, തൂത്തുക്കുടി എന്നി ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന മത്സ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടൂതല്‍ വ്യക്ത വരുകയുളളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പാലക്കാട് പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുളളതായി അധികൃതര്‍ സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates