തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കർശനമാക്കി പൊലീസ്. രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതൽ പുലർച്ചെ 5 വരെ പൊലീസ് പരിശോധന ശക്തമാക്കുന്നു. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് രാത്രി 9 മുതൽ 10 വരെ സിറ്റി പൊലീസ് നഗരത്തിൽ പ്രത്യേക പരിശോധന നടത്തി. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ആറ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ കൂടി ജില്ലാകളക്ടർ പ്രഖ്യപിച്ചു. അഞ്ചിടങ്ങളിൽ ജാഗ്രതയും പ്രഖ്യാപിച്ചു. ആറ്റുകാൽ , കുര്യാത്തി , കളിപ്പാൻകുളം , മണക്കാട് , ടാഗോർ റോഡ് തൃക്കണ്ണാപുരം, മുട്ടത്തറ പുത്തൻപാലം എന്നിവയാണ് കണ്ടെയ്‌ൻമെന്റ് സോണുകൾ. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും.
ജില്ലയിൽ വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ നാലുപേർ മണക്കാട് സ്വദേശികളും ഒരാൾ വള്ളക്കടവ് സ്വദേശിയുമാണ്. കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ആറു സ്ഥലത്തിനു പുറമെ കരിക്കകം, കടകംപള്ളി കാലടി, മണക്കാട് ചിറമുക്ക്, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളും നഗരത്തിലെ കണ്ടെയ്‌ൻമെന്റ് സോണുകളായി തുടരുകയാണ്. പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡം അനുസരിക്കണമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates