തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. സംഭവത്തിൽ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല.
ആംബുലൻസില്‍ ഒപ്പം വന്ന പാലക്കാട് ജില്ല ആശുപത്രിയിലെ അറ്റൻഡര്‍ രോഗിയെ മാറ്റുന്നതിനായി വീൽ ചെയറാണ് ആവശ്യപ്പെട്ടത്. അതിനാലാണ് ജീവനക്കാർ വീല്‍ ചെയര്‍ നൽകിയതെന്നും ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.
സാധാരണ പരുക്ക് പറ്റിയ ആളെ ആംബുലൻസില്‍ കിടത്തുമ്പോള്‍ തലഭാഗമാണ് ആദ്യം കിടത്തേണ്ടത്. രോഗിയെ കിടത്തിയിരുന്നത് അങ്ങനെ അല്ലായിരുന്നു. ഇയാളുടെ പേര് ഹരികുമാര്‍,അനിൽകുമാർ എന്നൊക്കെ പാലക്കാട് ആശുപത്രിയില്‍ അവ്യക്തമായി പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും.
വാഹനാപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റയാളെ ചൊവ്വാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗി മലമൂത്ര വിസർജനം നടത്തിയതിനാൽ ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന അറ്റൻഡർ കയ്യുറ എടുക്കാൻ പോയ സമയത്ത് ഡ്രൈവർ സ്ട്രെച്ചറിന്‍റെ ഒരറ്റം പിടിച്ചു വലിച്ച് താഴേക്കിടുകയായിരുന്നു. മൂന്നു ദിവസം ന്യൂറോ സർജറി ഐ.സി.യുവിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞ രോഗി ശനിയാഴ്ചയാണ് മരിച്ചത്.രോഗിയെ തലകീഴായി കിടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പാലക്കാട് സ്വദേശി ഷരീഫിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates