കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം പൊട്ടി. ജിദ്ദയിൽ നിന്നു കോഴിക്കോട് വഴി ബംഗളൂരുവിലേക്കു പോകേണ്ട വിമാനമാണു കേടായത്. വിമാനം തെന്നിയെങ്കിലും റൺവേയിൽ സുരക്ഷിതമായി നിർത്താനായതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകീട്ട് 6.13ന് ആണു സംഭവം.
വിമാനം റൺവേയിൽ കിടന്നതിനാൽ ഉടൻ തന്നെ റൺവേ അടച്ചു. 6.55ന് ഇറങ്ങേണ്ട ഒമാൻ എയറിന്റെ മസ്കറ്റിൽ നിന്നുള്ള വിമാനവും 7.55ന് ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള വിമാനങ്ങളും കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് അടച്ച റൺവേ രാത്രി 8.30ന് സർവീസിനു തുറന്നു കൊടുത്തു.
കേടായ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്ന് 180 യാത്രക്കാരെയും ജീവനക്കാരെയും റൺവേയിൽ നിന്ന് വാഹനത്തിലാണു ടെർമിനലിൽ എത്തിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഇടതു വശത്തെ പിറകിലെ ചക്രമാണു പൊട്ടിയത്. ഇതു നന്നാക്കി തുടർ സർവീസ് നടത്തുമെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates