ഉദുമ: ലോക്ക്ഡൗണ്‍ വിലക്കുകൾ അവഗണിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്ന വിവരം പൊലീസിലറിയിച്ച നഴ്‌സിനും കുടുംബത്തിനും ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ മനീഷയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. ഏഴ് പേര്‍ക്കെതിരെ ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസ് പറയുന്നത് ഇങ്ങനെ- കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലെ നഴ്‌സായ മനീഷയുടെ വീടിനടുത്ത് ഒരു പറ്റം യുവാക്കള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സമ്പര്‍ക്ക ദൂരം പാലിക്കാതെ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പിരിഞ്ഞു പോകണമെന്നും ഇവര്‍ യുവാക്കളോട് പറഞ്ഞു. ഇതവഗണിച്ച് യുവാക്കള്‍ കളി തുടര്‍ന്നതോടെ യുവതി ബേക്കല്‍ പൊലീസില്‍ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് യുവാക്കള്‍ ചിതറി ഓടി. ഇതിന് ശേഷം ഒരു സംഘം യുവാക്കളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് വീട്ടിലെത്തി മനീഷയെയും അച്ഛനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്‌കൂട്ടര്‍ കടലില്‍ എറിയുമെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്. സമ്പര്‍ക്ക ദൂരം, ലോക്ക്ഡൗണ്‍ എന്നിവ യുവാക്കളെ ബോധ്യപ്പെടുത്താനുള്ള ആദ്യ ദിവസത്തെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവരം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളെ അറിയിച്ചെന്നും അവരെയും യുവാക്കള്‍ അവഗണിച്ചുവെന്നും മനീഷ നേരത്തെ നവമാധ്യമങ്ങളിലിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
രാജന്‍ എന്നൊരാള്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്നെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ഇവരെല്ലാമായിരിക്കും ഉത്തരവാദികളെന്നും യുവതി വീഡിയോ വഴി നാട്ടുകാരെ അറിയിച്ചിരുന്നു. ബേക്കല്‍ എസ്ഐ പി അജിത്ത് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates