കോഴിക്കോട്: സ്വന്തം രാഷ്ട്രീയ ലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധർമ്മമല്ലെന്ന് കെ എസ് ശബരിനാഥൻ എംഎൽഎ. റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്‍റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദമായതിനെ തുടർന്നാണ് ഭർത്താവും എം.എൽ.എയുമായ കെ.എസ് ശബരിനാഥൻ പ്രതികരണവുമായി രംഗത്തെത്തിയത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു ശബരീനാഥന്റെ വിശദീകരണം.
ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല MLA വി.ജോയ് സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല,നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. അതിനുശേഷം ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം, ശ്രീ ജോയ് തന്നെ പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.
സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാൽ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല. പദവികൾ ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയി. പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ടെന്നും അത് ഭദ്രമായി കാത്തുസൂക്ഷിക്കുമെന്നും ശബരിനാഥൻ വ്യക്തമാക്കി.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.
ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല MLA ശ്രീ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്.ഈ വിഷയം അറിയില്ല,നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.
സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല.
വിവാഹസമയത്തു നമ്മൾ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല.പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി.പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്,അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates