തിരുവനന്തപുരം : ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തോട്ടമുടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി കേസിലൂടെ വ്യക്തമായി. കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റിയത് തിരിച്ചടിയായി എന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയാണിത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പ്രതികരണം. അതേസമയം കേസില്‍ നിയമനടപടിയുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി
ഹാരിസണിന്റേതാണെന്ന് കോടതി പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയത്. ഇതിന്റെ ഭാഗമായാണ് സുശീല ഭട്ടിനെ റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത്. സുശീല ഭട്ട് കാര്യങ്ങള്‍ വിശദമായി പഠിച്ച് വാദിച്ചതോടെ, കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയും വരാന്‍ തുടങ്ങി. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും വിവാദം ഭയന്ന് സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് സുശീല ഭട്ടിനെ മാറ്റിയിരുന്നില്ല.
എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സുശീല ഭട്ടിനെ റവന്യൂ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും മാറ്റുകയായിരുന്നു. 2016 ജൂലൈ 16 നാണ് സുശീലയെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റിയത്. പിന്നീട് ഭൂമി കേസ് അഡീഷണല്‍ എജിയായ രഞ്ജിത്ത് തമ്പാനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. എന്നാല്‍ രഞ്ജിത്ത് ഹാരിസണിന്റെ സ്വന്തം ആളാണെന്ന ആക്ഷേപം ഉയര്‍ന്നു.
തുടര്‍ന്ന് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ കേസ് ഏല്‍പ്പിക്കാനും നീക്കം നടന്നു. പത്തനംതിട്ട കോടതിയില്‍ നേരത്തെ ഹാരിസണിന് വേണ്ടി ഹാജരായത് സോഹനായിരുന്നു. ഹാരിസണ്‍ ഭൂമി സ്വകാര്യ വ്യക്തിയുടേതാണെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വാദം. അതിനിടെ ഹാരിസണിനെ അനുകൂലിച്ച് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates