ഉഗാണ്ട : 1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുകൊണ്ടിരുന്ന ചിമ്പാൻസി സമൂഹം തമ്മിലടിച്ചുപിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചിമ്പാൻസി കൂട്ടമായിരുന്ന ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസികളാണ് യുദ്ധത്തിലേർപ്പെട്ടത്. ആകെ 200 ചിമ്പാൻസികളായിരുന്നു ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത്.
ദീർഘകാലം ഒറ്റക്കെട്ടായി ജീവിച്ച എൻഗോഗോകൾ 2015 മുതലാണ് വേർപിരിഞ്ഞു തുടങ്ങിയത്. ആഭ്യന്തര യുദ്ധത്തിൽ ഇതിനകം 28 ചിമ്പാൻസികൾ കൊല്ലപ്പെട്ടതായും ഗവേഷകർ റിപ്പോർട്ട് ചെയ്തു. 2017ൽ രോഗബാധമൂലം കുഞ്ഞുങ്ങളടക്കം 25 എണ്ണം ചത്തതോടെ ഇവർക്കിടയിലെ സാമൂഹികബന്ധങ്ങൾ തകരുകയായിരുന്നു. 2018 മുതൽ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. പരസ്പരം കടിച്ചും അടിച്ചും തൊഴിച്ചും നിലത്തിട്ടിഴച്ചുമാണ് ചിമ്പാൻസികൾ പോരാടിയത്.
ആന്തരാവയവങ്ങൾക്കേറ്റ പരിക്കുകളാണ് മരണകാരണം. ചത്തതിൽ 17 കുഞ്ഞുങ്ങളും ഉൾപ്പെടും. യുദ്ധം കടുത്തതോടെ പെൺ ചിമ്പാൻസികളും യുദ്ധമുഖത്തുണ്ടെന്നാണ് ടെക്സസ് സർവകലാശാലയിലെ ഡോ. ആറോൺ സാൻഡൽ പറയുന്നത്. ഭക്ഷണത്തിനായുള്ള പോരാട്ടവും ആൺ-പെൺ മത്സരം തീവ്രമായതുമാകാം യുദ്ധകാരണമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ
സെൻട്രൽ ഗ്രൂപ്പ്, വെസ്റ്റേൺ ഗ്രൂപ്പ് എന്നിങ്ങനെയാണ് ചിമ്പാൻഡികൾ കൂട്ടം പിരിഞ്ഞത്. ഈ രണ്ട് ഗ്രൂപ്പുകളിൽ ചെറുതായ വെസ്റ്റേൺ ചിമ്പാൻസികൾ സെൻട്രൽ ഗ്രൂപ്പിന്റെ പ്രദേശത്തേക്ക് ആക്രമണങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ചെറിയ കൂട്ടം വലിയകൂട്ടത്തിലുള്ള 28 ചിമ്പാന്സികളെയാണ് കൊന്നൊടുക്കിയത്. 2021 നും 2024 നും ഇടയിൽ കൗമാരക്കാരും മുതിർന്നവരുമായ ചിമ്പാൻസികളിലെ 14 പുരുഷന്മാർകൂടെ അപ്രത്യക്ഷമാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. അവയിലാരും മുൻപ് രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും നിരീക്ഷകർ പറയുന്നു.
തുടർച്ചയായ ആക്രമണങ്ങളിലെ വിജയം എണ്ണത്തിൽ കുറവുള്ള വെസ്റ്റേൺ ഗ്രൂപ്പിനെ കാട്ടിലെ പ്രബല ശക്തിയാക്കി മാറ്റിയിട്ടുണ്ട്. 500 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആഭ്യന്തരയുദ്ധമാണ് ഇവർക്കിടയിൽ നടന്നതെന്ന് സയൻസ് മാഗസിൻ റിപ്പോർട്ട് ചെയ്തു. ആഭ്യന്തരയുദ്ധത്തിനു അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന വംശീയ, മത, പ്രത്യയശാസ്ത്ര ഘടകങ്ങളല്ലാതെ ഗ്രൂപ്പ് ഐഡന്റിറ്റികൾക്ക് ആഴത്തിലുള്ള സാമൂഹിക ബന്ധങ്ങളെ പോലും തിരുത്താനും മറികടക്കാനും കഴിയുമെന്ന ആശയത്തെ പഠനം സാധൂകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates