ന്യൂയോർക്ക്: പക്ഷിപ്പനിയിൽ ഭയന്നുവിറച്ച് അമേരിക്ക. പുതുതായുള്ള എച്ച്5എൻ1 വകഭേദം കാരണമുള്ള പക്ഷിപ്പനി ബാധിച്ച് 5.8 കോടി പക്ഷികളാണ് അമേരിക്കയിൽ കൊല്ലപ്പെട്ടത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന തരത്തിൽ ഇതിന് ജനിതക വ്യതിയാനം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അങ്ങനെ സംഭവിച്ചാൽ കോവിഡിനേക്കാൾ മോശം സാഹചര്യം നേരിടേണ്ടി വന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിൽ രോഗം ബാധിച്ച് കോഴികളും ടർക്കിക്കോഴികളും ഉൾപ്പെടെയുള്ളവയാണ് ചത്തുവീണത്. 2018ൽ എച്ച്5എൻ8 വകഭേദം കാരണമുണ്ടായ പക്ഷിപ്പനിമൂലം യുഎസിൽ അഞ്ചുകോടി പക്ഷികളെ കൊന്നുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കുന്ന എച്ച്5എൻ1 വകഭേദം കാട്ടുപക്ഷികളെയാണു കൂടുതൽ ബാധിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.
എത്ര പക്ഷികളെയാണ് ഈ പനി ബാധിച്ചിരിക്കുന്നത് എന്ന് കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടില്ല. രോഗം യുഎസിലെ ചില മേഖലകളിൽ സ്ഥിരമായി നിൽക്കുന്ന സ്ഥിതിവിശേഷമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അത് ഭക്ഷ്യലഭ്യതയെയും ജൈവവൈവിധ്യത്തെയും ബാധിക്കാനിടയുണ്ട്.
ഈ വൈറസിന് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ടെങ്കിലും അപൂർവമായി മാത്രമേ ബാധിക്കാറുള്ളൂ. കഴിഞ്ഞവർഷം യുഎസിലെ ഒരാളിലും ചിലിയിലെ മറ്റൊരു വ്യക്തിയിലും ഈ രോഗം കണ്ടെത്തിയിരുന്നു. പരുന്തുകളെയും കഴുകന്മാരെയും കൊക്കുകളെയും ഇത് ബാധിച്ചതോടെ, പക്ഷിവർഗത്തിന് ഇത് ഭീഷണിയാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates