വാഷിങ്ടൻ: ഹോർമൂസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിനു ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ‍് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹോർമൂസിനെ ചൊല്ലിയുള്ള സംഘർഷം കനക്കുന്നതിന്റെ സൂചനകൾ നൽകിയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഹോർമൂസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദ്ദേശം. തർക്കം രക്ഷരൂക്ഷിതമായ പോരാട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
'ഹോർമൂസിൽ തടസമായി നിൽക്കുന്ന ഏത് ബോട്ടും അവ എത്ര ചെറുതാണെങ്കിലും വെടിവച്ച് വീഴ്ത്താൻ നാവികസേനയോടു ഞാൻ ഉത്തരവിട്ടിരിക്കുന്നു. ഒരു മടിയും കാണിക്കേണ്ടതില്ല. ഇതിനു പുറമെ നമ്മുടെ മൈൻ സ്വീപ്പറുകൾ നിലവിൽ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ആ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അവരുടെ നാവിക കപ്പലുകളിൽ 159 എണ്ണം ഇതിനോടകം കടലിനടിയിലുമാണ്'- ട്രംപ് കുറിച്ചു.
ഹോർമൂസിൽ ഇറാൻ കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയിരുന്നു. 2 കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാവിക ഉപരോധത്തിലൂടെ ഇറാൻ ബന്ധമുള്ള കപ്പലുകൾ യുഎസും പിടിച്ചെടുക്കുന്നുണ്ട്. അതിനിടെയാണ് ബോട്ടുകൾ തകർക്കാൻ ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.
ഇറാന്റെ എണ്ണക്കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വച്ചാണ് യുഎസ് നാവികസേന പിടിച്ചെടുത്തത്. യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. കപ്പൽ ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നു എന്നു യുഎസ് അവകാശപ്പെട്ടു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും അവരുടെ കപ്പലുകൾക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുമെന്നു യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates