ധാക്ക: വീടിനു മുകളിൽ വച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് ഒരു കുടംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ സിദ്ധാർഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കമ്മിഷണർ മുഹമ്മദ് അബ്ദുൾ മബൂദ് പറഞ്ഞു. മെത്താഫെറ്റാമൈൻ ഉൾപ്പെടുന്ന ലഹരിപദാർത്ഥമായ ‘യാബ’ കഴിക്കാനാണ് പ്രതികൾ ചക്രവർത്തിയുടെ വീടിന്റെ മേൽക്കൂരയിലെത്തിയത്. ശബ്ദം കേട്ട് ഗണപതി വീടിന് മുകളിലെത്തിയപ്പോൾ യുവാക്കളെ കണ്ടു.
വീടിന് മുകളിൽ വെച്ച് യുവാക്കൾ ലഹരി ഉപയോഗിക്കുന്നതിനെ ഗണപതി ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ഗണപതിയെ പ്രതികൾ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടു മുകളിലേക്ക് വന്ന ഗണപതിയുടെ ഭാര്യയേയും പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മയുടെ ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തുവന്ന മകൾ അഗാമിയെയും കയർ കഴുത്തിൽ മുറുക്കി കൊന്നു. പിന്നീട് വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരൻ മകനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ അതേ വീട്ടിൽ രാത്രി കഴിച്ചുകൂട്ടി. ഫ്രീസറിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. കുളിച്ചശേഷം ഭക്ഷണ മേശയിലിരുന്ന് ഈന്തപ്പഴവും വെള്ളരിയ്ക്കയും കഴിക്കുകയും വീണ്ടും ലഹരി ഉപയോഗിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി തെരുവുകൾ ഒഴിഞ്ഞപ്പോഴാണ് പ്രതികൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. അന്വേഷണം വഴിതിരിച്ചുവിടാൻ വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുകയും, ഫോണുകളിൽ വിരലടയാളം പതിയാതിരിക്കാൻ ഡിറ്റർജന്റ് കലക്കിയ വെള്ളത്തിൽ മുക്കിവെക്കുകയും ചെയ്തു. സ്വർണാഭരണങ്ങളും കൊള്ളയടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates