ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത വഞ്ചനാക്കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ വൻകിട സൗരോർജ്ജ പദ്ധതിക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത് മറച്ചുവെച്ച് വിദേശ നിക്ഷേപകരെ വഞ്ചിച്ചു എന്നതായിരുന്നു കേസ്. കോടതിയിൽ സമർപ്പിച്ച പുതിയ രേഖകൾ പ്രകാരം, ഗൗതം അദാനി 6 മില്യൺ ഡോളറും (ഏകദേശം 50 കോടി രൂപ) അനന്തരവൻ സാഗർ അദാനി 12 മില്യൺ ഡോളറും സിവിൽ പിഴയായി നൽകാൻ സമ്മതിച്ചിട്ടുണ്ട്.
ക്രിമിനൽ കേസുകളും പിൻവലിച്ചേക്കും
സിവിൽ കേസിന് പുറമെ ന്യൂയോർക്കിൽ അദാനിക്കെതിരെ നിലനിന്നിരുന്ന സെക്യൂരിറ്റീസ് ഫ്രോഡ്, വയർ ഫ്രോഡ് തുടങ്ങിയ ക്രിമിനൽ കേസുകളും പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റം സമ്മതിക്കാതെയാണ് ഈ ഒത്തുതീർപ്പ് നടപടികൾ നടക്കുന്നത്. 2024 അവസാനത്തോടെയാണ് അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടികൾ ആരംഭിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതോടെ ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ അദാനിക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ നയമാറ്റവും അദാനിക്ക് ആശ്വാസവും
വിദേശ രാജ്യങ്ങളിലെ ബിസിനസ് ഇടപാടുകളിൽ കൈക്കൂലി നൽകുന്നത് നിരോധിക്കുന്ന ഫൊറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (FCPA) 2025 മാർച്ചിൽ ട്രംപ് മരവിപ്പിച്ചിരുന്നു. ഇതാണ് അദാനിക്കെതിരായ കേസുകളുടെ നിലനിൽപ്പ് അപകടത്തിലാക്കിയതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് അദാനി രംഗത്തെത്തിയിരുന്നു.
തിരിച്ചടികളും വിവാദങ്ങളും
അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ അദാനി ഗ്രൂപ്പിന്റെ പ്രധാന കരാറുകൾ റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്തിരുന്നു. കൂടാതെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ഓഹരി ക്രമക്കേട് ആരോപണങ്ങളും അദാനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുഎസ് ഭരണകൂടം കേസുകളിൽ നിന്ന് പിന്മാറുന്നത് അദാനി ഗ്രൂപ്പിന് ആഗോള തലത്തിൽ വലിയ ആശ്വാസമാകും.
Gautam Adani has agreed to settle a civil lawsuit filed by the US SEC regarding alleged concealment of a bribery scheme. Adani will pay a $6 million penalty without admitting guilt.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates