ലണ്ടന്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പോയി കാണാതായ അന്തര്‍വാഹിനി ടൈറ്റനിലെ മുഴുവന്‍ യാത്രക്കാരും മരിച്ചതായുള്ള ഓഷ്യന്‍ ഗേറ്റ് റിപ്പോര്‍ട്ടിനിടെ, മുന്‍പെ തന്നെ കടലിനടിയില്‍ പൊട്ടിത്തെറി കേട്ടതായി യുഎസ് നേവിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഞായറാഴ്ച തന്നെ പൊട്ടിത്തെറി കേട്ടിരുന്നതായാണ് യുഎസ് കോസ്റ്റ് ഗാര്‍ഡിന് യുഎസ് നേവി കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.
കടലിനടിയില്‍ ഞായറാഴ്ച തന്നെ പൊട്ടിത്തെറി കേട്ടിരുന്നു. എന്നാല്‍ അന്തര്‍വാഹനിയിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷിക്കാന്‍ മുഴുവന്‍ ശ്രമവും നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാതിരുന്ന യുഎസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടൈറ്റനിലെ മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിക്കുന്നത്. അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. കടലിന്റെ അടിത്തട്ടില്‍ നിന്ന് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക യന്ത്രം ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറി നടന്നതായി സ്ഥിരീകരിച്ചതെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് പറയുന്നു.
ടൈറ്റാനിക്കില്‍ നിന്ന് 1600 അടി അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. യാത്രക്കാരുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഹൊറൈസണ്‍ ആര്‍ട്ടിക് കപ്പലില്‍ നിന്ന് തിരച്ചിലിന് പുറപ്പെട്ട റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക യന്ത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പേടകത്തിന്റെ ഹള്ളിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിലെ തിരച്ചില്‍ എപ്പോള്‍ അവസാനിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുമെന്നും കോസ്റ്റ് ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
1912ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റന്‍ അന്തര്‍വാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകന്‍ സുലേമാന്‍ ദാവൂദ്, ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകര്‍ഷണം. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡ് പ്രവിശ്യയിലുള്ള സെന്റ് ജോണ്‍സ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂര്‍ സമയത്തില്‍ അന്തര്‍വാഹിനി സഞ്ചാരികളെയും വഹിച്ച് കടലിന്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂര്‍ തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യാത്ര പുറപ്പെട്ട അന്തര്‍വാഹിനി ഒന്നര മണിക്കൂര്‍ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്‌നലും ലഭിച്ചില്ല. ലോകത്തില്‍ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റന്‍. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന മറൈന്‍ കമ്പനിയാണ് കടലിന്റെ അടിത്തട്ടില്‍ തകര്‍ന്നുകിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളര്‍ (ഏകദേശം രണ്ട് കോടി ഇന്ത്യന്‍ രൂപ) ആണ് നിരക്ക്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates