വാഷിങ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതി. 12 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തലിന് ഇറാനും ഇസ്രയേലും അംഗീകാരം നല്‍കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം മാനിച്ച് വെടിനില്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടിയതായി സുരക്ഷാ കാബിനറ്റ് വിലയിരുത്തിയതായും നെതന്യാഹു അറിയിച്ചു.
സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി അവസാനിപ്പിക്കാനായി. ഇറാന്റെ സൈനിക നേതൃത്വത്തിനും നിരവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രയേല്‍ കനത്ത നാശം വരുത്തി. ടെഹ്റാനിലെ ആകാശത്തിന്റെ നിയന്ത്രണം നേടുകയും ചെയ്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, വെടിനിര്‍ത്തല്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ വെടി നിര്‍ത്തിയാല്‍ ആക്രമണം അവസാനിപ്പിക്കാന്‍ തയാറെന്ന് നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു.
പശ്ചിമേഷ്യയിൽ നിലനിന്ന സംഘർഷത്തിന് അന്ത്യം കുറിച്ച്, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു . തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ച പുതിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വീണ്ടും കുറിച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ ടെഹ്‌റാന്‍ അംഗീകരിച്ചതായി അഭ്യൂഹങ്ങള്‍ വന്നതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ഇസ്രയേല്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടു.
ഇറാന്‍ സൈന്യം അവസാന നിമിഷം വരെ ധീരമായി പോരാടിയെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. ശത്രുവിന്റെ ഏത് ആക്രമണത്തെയും അവസാന നിമിഷം ചെറുത്ത ധീരരായ സായുധ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍, ഇറാന്‍ പ്രത്യാക്രമണം നടത്തില്ലെന്നും അരാഗ്ചി പറഞ്ഞു.
ഇക്കാര്യത്തില്‍ ഇസ്രയേലാണ് തീരുമാനം പറയേണ്ടത്. അതിനുശേഷം സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ ഇറാന്‍ തീരുമാനമെടുക്കുമെന്നും അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തലില്‍ പ്രസിഡന്റ് ട്രംപിന് അഭിനന്ദനം അര്‍പ്പിച്ച് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് രംഗത്തു വന്നു.
നമ്മെ സമാധാനത്തിലേക്ക് അടുപ്പിക്കുന്ന ഈ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ നേടിയെടുക്കാന്‍ പ്രസിഡന്റ് ട്രംപിന് മാത്രമേ കഴിയൂ. ഇസ്രായേല്‍, ഇറാന്‍, മിഡില്‍ ഈസ്റ്റ്, അമേരിക്ക - മുഴുവന്‍ ലോകത്തിന്റെയും നന്ദി അര്‍ഹിക്കുന്ന ഒരു ബൃഹത്തായ ശ്രമമായിരുന്നു അത്. അഭിനന്ദനങ്ങള്‍, നന്ദി. തുള്‍സി ഗബ്ബാര്‍ഡ് എക്‌സില്‍ കുറിച്ചു.
US President Donald Trump reiterates that the Iran-Israel conflict has ended and the ceasefire has come into effect. Iran and Israel agree to ceasefire, ending 12 days of conflict.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates