ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഐസിയുവിൽ കഴിയുന്ന 22 രോഗികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ. മൂന്ന് ദിവസത്തിനിടെ 55 പേർ മരിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകരും സാധാരണക്കാരുമടക്കം 7,000 പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ ഗാസയിലേക്കുള്ള യുഎൻ സഹായ വിതരണം തുടർച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഇന്ധന ക്ഷാമവും ആശയ വിനിമയ ബന്ധം അറ്റു പോയതുമാണ് സഹായ വിതരണം മുടങ്ങാൻ ഇടയാക്കിയത്. യുഎന്നിനായി രണ്ട് ഇന്ധന ട്രക്കുകൾ മാത്രം കടത്തിവിടാനാണ് ഇസ്രയേൽ അനുമതി നൽകിയത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും റഫാ അതിർത്തിക്കു സമീപവും അഭയാർഥികൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 35 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ജബലിയയിലെ ആഭയാർഥി ക്യാമ്പിൽ 18 പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ആളുകളോട് ഒഴിഞ്ഞ പോകണമെന്നു നിർദ്ദേശിക്കുന്ന ലഘു ലേഖകൾ ഖാൻ യൂനിസിൽ ഇസ്രയേൽ വിതരണം ചെയ്തു. ആക്രമണത്തിൽ ഇതുവരെയായി 12000 പേർ കൊല്ലപ്പെട്ടതായും 5000 കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം അൽ ശിഫ ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. തുരങ്കത്തിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിനു പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച ഗാസയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ന്യായീകരിച്ചു. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി 4,000 ലിറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്‌തെന്നും ഇസ്രയേല്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates