തടവിലാക്കപ്പെട്ട പത്രപ്രവർത്തകരെ മോചിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ആവശ്യപ്പെട്ടു.വത്തിക്കാനിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
"സത്യം അന്വേഷിച്ചതിനും റിപ്പോർട്ട് ചെയ്തതിനും" ജയിലിലടയ്ക്കപ്പെട്ട പത്രപ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, അവരുടെ കഷ്ടപ്പാടുകൾ "രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നു" എന്ന് പോപ്പ് അഭിപ്രായപ്പെട്ടു.
2024 ൽ 361 പത്രപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടുവെന്നാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് വെളിപ്പെടുത്തിയ കണക്ക്.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, അതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എന്ന "അമൂല്യമായ സമ്മാനം" സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് മാധ്യമങ്ങൾ ഉറപ്പാക്കണം.
പക്ഷപാതപരമായി ഭിന്നതകളിൽ പങ്കുചേരുന്നതിനുപകരം സത്യം റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും "മതഭ്രാന്തിനും വിദ്വേഷത്തിനും" ഇടം നൽകരുതെന്നും പോപ്പ് ആവശ്യപ്പെട്ടു. അനീതയെയും ദാരിദ്ര്യത്തെയും കുറിച്ചുള്ള ശ്രദ്ധ ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ മാധ്യമപ്രവർത്തകർക്ക് വഹിക്കാവുന്ന പങ്കിനെപ്പറ്റി അദ്ദേഹം എടുത്തുപറഞ്ഞു.
"നമ്മൾ ആശയവിനിമയം നടത്തുന്ന രീതിക്ക് അടിസ്ഥാനപരമായ പ്രാധാന്യമുണ്ട്: വാക്കുകളും ദൃശ്യങ്ങളും കൊണ്ട് നടത്തുന്ന യുദ്ധത്തോട് 'ഇല്ല' പറയണം, യുദ്ധത്തിന്റെ മാതൃക നാം നിരസിക്കണം" അദ്ദേഹം പറഞ്ഞു.
"നമുക്ക് വേണ്ടത് ഉച്ചത്തിലുള്ളതും നിർബന്ധിതവുമായ ആശയവിനിമയമല്ല, മറിച്ച് ശബ്ദമില്ലാത്ത ദുർബലരുടെ ശബ്ദങ്ങൾ കേൾക്കാനും അവ സമാഹരിക്കാനും കഴിയുന്ന ആശയവിനിമയമാണ്" എന്ന് അദ്ദേഹം പറഞ്ഞു.
കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആശങ്കകളും പോപ്പ് ഉന്നയിച്ചു, മാധ്യമങ്ങൾ "ഉത്തരവാദിത്തത്തോടും വിവേചനബുദ്ധിയോടും" കൂടി എ ഐ ഉപയോഗിക്കണം." മനുഷ്യരാശിയുടെ പ്രയോജനത്തിനായി" എ ഐ ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടർമാർ ഉറപ്പാക്കണം, അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates