ന്യൂഡല്‍ഹി: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ബിഹാര്‍ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.
നേപ്പാളില്‍നിന്ന് നിരവധി നദികള്‍ ബിഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മിന്നല്‍പ്രളയമുണ്ടായ ഗണ്ഡക് നദിയും കോസി നദിയും ഇതില്‍പ്പെടുന്നു. ഈ നദികള്‍ ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിച്ച് ഇന്ത്യന്‍ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു. നേപ്പാളിലെ പ്രകൃതിക്ഷോഭത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഒപ്പമുണ്ടെന്നും മോദി അറിയിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ 105 ഇന്ത്യാക്കാര്‍ അടക്കം 291 വിദേശികളെ കാണാതായതായാണ് നേപ്പാള്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കിയത്. ഇതില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട് (+977 985 131 6807, +977 970 910 7500).
ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. റസൂവ ജില്ലയില്‍ 26 നേപ്പാളി പൊലീസുകാരെയും കാണാതായിട്ടുണ്ട്. ആംഡ് പൊലീസ് ഫോഴ്‌സിലെ ഏഴുപേരെയും കാണാതായിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ 12 പേരെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തി. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates