ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മദ്രസയിലുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. 20 ലേറെ പേർക്ക് പരിക്കേറ്റു. ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലെ ജുമ നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. മദ്രസയുടെ പ്രധാന ഹാളിലായിരുന്നു സ്ഫോടനമുണ്ടായത്. മതപുരോഹിതൻ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ചാവേറാക്രമണം ആണുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1947ല്‍ മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്.
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധത്തില്‍ (ഡിസംബര്‍ 27, 2007) ഈ മദ്രസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. അക്കാലം മുതല്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. അതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
സംഭവത്തില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു. എത്ര ഭയപ്പെടുത്താൻ ശ്രമിച്ചാലും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം പാകിസ്ഥാൻ അവസാനിപ്പിക്കുകയില്ല. ഇക്കൂട്ടരെ ഉന്മൂലനം ചെയ്യാതെ വിശ്രമമില്ല. ഉത്തരവാദികളായവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates