ബാങ്കോക്ക്: കഞ്ചാവിനെ ലഹരി പദാർത്ഥങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്ലൻഡ്. കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായും ഇതോടെ തായ്ലൻഡ് മാറി. ഇനി മുതൽ കഞ്ചാവ് വളർത്തുന്നതിനോ വീടുകളിൽ ഉപയോഗിക്കുന്നതിനോ തായ്ലൻഡിൽ വിലക്കുണ്ടാകില്ല. പൊതുവിടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നിയന്ത്രണങ്ങൾ തുടരും.
നിയമത്തിൽ മാറ്റം വന്നതിന് തൊട്ടുപിന്നാലെ പലയിടങ്ങളിലായി പത്ത് ലക്ഷത്തോളം കഞ്ചാവ് തൈകൾ വച്ചുപിടിപ്പിക്കുന്നതിനും ആരോഗ്യ മന്ത്രാലയം മുൻകൈയെടുത്തു. മെഡിക്കൽ- വ്യാവസായിക ആവശ്യങ്ങൾക്കെന്ന രീതിയിലാണ് നിലവിൽ കഞ്ചാവിന് നിമയപരമായ അനുമതി നൽകിയിരിക്കുന്നത്.
ഉറുഗ്വെ, കാനഡ എന്നീ രാജ്യങ്ങളിൽ വിനോദത്തിന് തന്നെ കഞ്ചാവ് ഉപയോഗിക്കാൻ നിയമപരമായ അനുമതിയുണ്ട്. തായ്ലൻഡിൽ പക്ഷേ അത്തരത്തിൽ അല്ല അനുമതി നൽകിയിരിക്കുന്നത്.
പൊതുവിടങ്ങളിൽ കഞ്ചാവ് ഉപയോഗിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ മൂന്ന് മാസം വരെ തടവിലിടാനും പിഴയടക്കാനുമെല്ലാം ഇപ്പോഴും വകുപ്പുണ്ട്. എന്നാൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിലവിൽ തടവ് ശിക്ഷയനുഭവിക്കുന്ന പലരുടെയും കേസുകൾ ഇതോടെ തീർപ്പാകും. അതുപോലെ മറ്റ് പേരുകളിൽ കഞ്ചാവും അതിൻറെ അനുബന്ധ ഉത്പന്നങ്ങളും കച്ചവടം നടത്തിയിരുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമപ്രകാരം ലൈസൻസോടെ ഇത് യഥാർത്ഥ പേരുകളിൽ തന്നെ വിൽപന ചെയ്യാം.
അതേസമയം 'ടെട്രാഹൈഡ്രോ കന്നബിനോൾ' (ടിഎച്ച്സി) 0.2 ശതമാനത്തിന് മുകളിൽ അടങ്ങിയിരിക്കുന്ന കഞ്ചാവ് ഓയിൽ തുടർന്നും നിയമവിരുദ്ധമായി തന്നെ കണക്കാക്കും. കഞ്ചാവ് ഉപയോഗിക്കുമ്പോൾ ആളുകളെ ഉന്മാദത്തിലാക്കാൻ സഹായിക്കുന്ന പദാർത്ഥമാണ് ടിഎച്ച്സി.
നിയമത്തിൽ മാറ്റം വന്നുവെങ്കിലും പല കാര്യങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഡ്രൈവിങ് പോലുള്ള കാര്യങ്ങളിലുള്ള മാനദണ്ഡം, അതുപോലെ ഉപയോഗിക്കുന്നതിനുള്ള അളവ്, ടൂറിസ്റ്റുകൾക്കായുള്ള നയം തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates