പ്രതീകാത്മക ചിത്രം  AI Generated
World

അമേരിക്കയ്ക്ക് ഗള്‍ഫ് ഇനി സുരക്ഷിതമല്ല; യുദ്ധത്തില്‍ തകര്‍ന്നത് 20 ലധികം സൈനിക കേന്ദ്രങ്ങള്‍; നഷ്ടം നികത്താനാകാത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഇറാഖ്, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളിലായുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന് ഇരയായത്.

Author : ചന്ദ്ര സ്വസ്തി, സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വാഷിങ്ടണ്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 20 മുതല്‍ 28 വരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതായി ബിബിസി വെരിഫൈയുടെ റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഇറാഖ്, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളിലായുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന് ഇരയായത്. ഇതുവരെയും അമേരിക്കന്‍ ഭരണകൂടം പുറത്തുവിട്ട വിവരങ്ങളേക്കാള്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെയും ലെബനനെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവയടക്കം കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായത്.

ജോര്‍ദാനിലെയും യുഎഇയിലെയും മൂന്ന് പ്രധാന വ്യോമതാവളങ്ങളിലെ താട് (Thaad) മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരു താട് നിര്‍മ്മിക്കാന്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നും അവ എളുപ്പത്തില്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ അമേരിക്കയുടെ ഇന്ധനവിതരണ, നിരീക്ഷണ വിമാനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇ-3 സെന്‍ട്രി നിരീക്ഷണ വിമാനമുള്‍പ്പെടെ ഈ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. ഫെബ്രുവരി 28 ന് സംഘര്‍ഷം ആരംഭിച്ചതു മുതല്‍ 42 അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

യുദ്ധത്തിന്റെ തുടക്കത്തില്‍ വലിയ തോതിലുള്ള മിസൈല്‍ ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ആക്രമിക്കുന്ന തന്ത്രത്തിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ ഭാഗമായി ഇറാനിലെ 13,000 ലക്ഷ്യകേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന് ആക്രമണം നടത്താനായെങ്കിലും പ്രത്യാക്രമണങ്ങള്‍ വലിയ നാശനഷ്ടമാണ് യുഎസിനുണ്ടാക്കിയിരിക്കുന്നത്.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇനി മധ്യപൂര്‍വേഷ്യയില്‍ സുരക്ഷിതമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ക്കുന്നതിലൂടെ മേഖലയിലെ പഴയ സ്വാധീനം വീണ്ടെടുക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, യുദ്ധം പുനരാരംഭിച്ചാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് അപകടസാധ്യത കൂടുതലായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

The Gulf is no longer safe for America; More than 20 military bases were destroyed in the war; The loss cannot be replaced, says report

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; 'എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും'

വീണ്ടും ഹിറ്റ് അടിക്കാന്‍ ജയസൂര്യ-വിനായകൻ കോമ്പോ; ഒപ്പം ബേബി ജീനും; വരുന്നു 'ടെെറ്റന്‍സ്'

പുതുമുഖങ്ങളുടെ 'തർക്കം'; അംബേദ്കർ ആശയങ്ങള്‍ പറയുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ട്രിപ്പടിക്കാന്‍ കുട്ടികളുടെ മോഷണം; കവര്‍ന്നത് മൂന്നുപവനും 75,000 രൂപയും; പിടിയില്‍

ദുരന്തത്തിന്റെ ഓർമകൾ... ഇത്തവണ ആർസിബിയുടെ വിക്ടറി പരേഡ് ഇല്ല

SCROLL FOR NEXT