കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുൻപിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സംസ്ഥാന സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുൻ മുഖ്യമന്ത്രിക്ക് ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിരുന്നതിനാലാണ് വീട്ടുപടിക്കൽ അത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. ആറുമാസം കൂടുമ്പോഴാണ് സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഈ കാര്യത്തിൽ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ താൻ നേരിട്ട് ഇടപെടാനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ആധുനിക രീതിയിൽ നവീകരിക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു. ശോചനീയാവസ്ഥ നേരിടുന്ന കണ്ണൂരിലെ മയ്യിൽ പൊലീസ് സ്റ്റേഷന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മയ്യിലിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് വരുന്ന ഓണത്തിന് മുൻപ് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും. ചെറുപുഴയിൽ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി തന്നാൽ ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾക്കും ഒരേ നിറത്തിലുള്ള പെയിന്റ് അടിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് സൗകര്യത്തിനായി 64 സ്റ്റേഷനുകൾ ഒഴിച്ച് ബാക്കി എല്ലാ സ്റ്റേഷനുകളിലും എസ്.ഐ (SI) മാർക്ക് വീണ്ടും ക്രമസമാധാന ചുമതല നൽകും. വരുന്ന സ്വാതന്ത്ര്യദിനത്തോടുകൂടി (ഓഗസ്റ്റ് 15) കേരള പൊലീസിന് പുതിയൊരു ജനകീയ മുഖമുണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ വഴി വൻ മുന്നേറ്റം നടത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. മയക്കുമരുന്ന് മാഫിയകൾ ഇപ്പോൾ ജനങ്ങളെ പേടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പൊതുജനങ്ങളും പൊലീസിനൊപ്പം ഉത്സാഹപൂർവ്വം ലഹരിമാഫിയയുടെ വേരറുക്കാനുള്ള ശ്രമത്തിലാണ്. ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മാരക രോഗങ്ങൾക്കുള്ള മരുന്നുകൾ വാങ്ങി യുവാക്കൾ ലഹരിക്കായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ ഡ്രഗ്സ് കൺട്രോളർ വകുപ്പുമായി ചേർന്ന് കർശന നടപടി സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates