ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' സൈനിക നീക്കത്തില്‍ യുഎസിന് വന്‍ വ്യോമനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എംക്യു - 9 റീപ്പര്‍ ഡ്രോണുകള്‍ എന്നിവ ഉള്‍പ്പെടെ 42 വിമാനങ്ങള്‍ തകര്‍ന്നതായോ കേടുപാടുകള്‍ സംഭവിച്ചതായോ യുഎസ് കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കത്തിനിടെ നിരവധി അത്യാധുനിക വിമാനങ്ങളാണ് അമേരിക്കക്ക് നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംക്യു -9 റീപ്പര്‍ ഡ്രോണുകള്‍ക്ക് പുറമെ എഫ് -35, എഫ്-15 ഇ പോലുള്ള ഫൈറ്റര്‍ ജെറ്റുകളും നിരീക്ഷണ വിമാനങ്ങളും ആക്രമണത്തില്‍പ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ചില വിമാനങ്ങള്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍, ചിലത് സൈനിക താവളങ്ങളില്‍ നശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിനിടെ 24 എംക്യു-9 റീപ്പര്‍ ഡ്രോണുകളാണ് അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്. ഓരോ ഡ്രോണിനും കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനിക ചെലവില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 4 ഫൈറ്റര്‍ ജെറ്റുകളും എഫ് 35 എ ലൈറ്റ്‌നിങ് 2 എന്ന അമേരിക്കയുടെ ഏറ്റവും അത്യാധുനിക സ്റ്റെല്‍ത്ത് വിമാനവും ആകാശത്തുവെച്ച് ഇന്ധനം നിറക്കാന്‍ സഹായിക്കുന്ന 7 സ്ട്രാറ്റോടങ്കറുകളുമാണ് നഷ്ടമായിരിക്കുന്നത്.
എ10 തണ്ടര്‍ബോട്ട് 2, ഇ-3 സെന്‍ട്രി, എംസി 130 ജെ കമാന്റോ, എംക്യു 4സി ട്രൈറ്റണ്‍, എച്ച്എച്ച് 60 ഡബ്ല്യു ജോളി ഗ്രീന്‍ തുടങ്ങിയ യുദ്ധവിമാനങ്ങളും അമേരിക്കയ്ക്ക് നഷ്ടമായിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ യുദ്ധത്തിലെ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക് ഇനിയും ഉയരുമെന്ന വിലയിരുത്തലും ചില വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ആഗോള പ്രതിരോധരംഗത്തും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates