അമേരിക്കയിൽ പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമേൽപിച്ചുകൊണ്ട് വിസ നിയമങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ട്രംപ് സർക്കാരിന്റെ പുതിയ യൂണിഫൈഡ് റെഗുലേറ്ററി അജണ്ട പ്രകാരം അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളിലും (F-1), ഐടി പ്രൊഫഷണലുകൾ പ്രധാനമായും ആശ്രയിക്കുന്ന എച്ച്-1ബി (H-1B) വിസകളിലുമാണ് കടുത്ത നിയന്ത്രണങ്ങൾ വരുന്നത്. 2026 ഓഗസ്റ്റ് മുതൽ ഈ പുതിയ നിയമങ്ങൾ ഓരോന്നായി നടപ്പിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ ആകെ എച്ച്-1ബി വിസകളിൽ 70 ശതമാനവും കൈവശം വെക്കുന്നത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്. കൂടാതെ 3.5 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും നിലവിൽ യുഎസിലുണ്ട്. അതുകൊണ്ടുതന്നെ ട്രംപ് സർക്കാരിന്റെ ഈ നീക്കം ഏറ്റവും മാരകമായി ബാധിക്കുക ഇന്ത്യൻ സമൂഹത്തെയാണ്. ഈ പുതിയ വിസ പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്നും അവ വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വിശദമായി പരിശോധിക്കാം:
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിൽ തുടരുന്നതിനും പഠനം പൂർത്തിയാക്കുന്നതിനും വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. മുൻപ് യുഎസിൽ ഒരു കോഴ്‌സിന് ചേരുന്ന വിദ്യാർത്ഥിക്ക്, പഠനം തുടരുന്നിടത്തോളം കാലം എത്ര വർഷം വേണമെങ്കിലും നിയമപരമായി അവിടെ തുടരാമായിരുന്നു. എന്നാൽ ഈ 'ഡ്യൂറേഷൻ ഓഫ് സ്റ്റേറ്റസ്' ആനുകൂല്യം ഇപ്പോൾ പൂർണ്ണമായി നിർത്തലാക്കുകയാണ്. ഇനി മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പരമാവധി നാല് വർഷത്തെ നിശ്ചിത കാലാവധിയുള്ള വിസകൾ മാത്രമേ ലഭിക്കൂ. ഡ്യുവൽ ഡിഗ്രിയോ, പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ കോഴ്‌സ് നാല് വർഷത്തിന് മുകളിൽ നീണ്ടുപോയാൽ, അവർ യുഎസ് ഇമിഗ്രേഷൻ അതോറിറ്റിക്ക് (USCIS) ഭീമമായ തുക ഫീസ് നൽകി, ബയോമെട്രിക്സും സാമ്പത്തിക ഭദ്രതയും വീണ്ടും തെളിയിച്ച് വിസ നീട്ടിയെടുക്കേണ്ടി വരും.
പഠനം കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് മടങ്ങാനോ മറ്റ് വിസകളിലേക്ക് മാറാനോ മുൻപ് അറുപത് ദിവസത്തെ സമയം ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ നിയമപ്രകാരം ഇത് മുപ്പത് ദിവസമായി വെട്ടിച്ചുരുക്കും. എച്ച്-1ബി വിസ ലോട്ടറി അടിക്കാത്ത ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിൽ നിയമപരമായി തുടരാൻ വേണ്ടി സാധാരണയായി ചെയ്യുന്ന രണ്ടാമതൊരു മാസ്റ്റേഴ്സ് കോഴ്‌സ് വഴികളും പുതിയ കർശനമായ ടേം ക്യാപുകൾ വരുന്നതോടെ പൂർണ്ണമായി അടയും. പഠനശേഷം വിദ്യാർത്ഥികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന ഒപ്റ്റി (OPT) കാലാവധിയും നിരീക്ഷണത്തിലാണ്. 2027 ഫെബ്രുവരിയോടു കൂടി ഇതിലും കടുത്ത നിയന്ത്രണങ്ങൾ വരുത്താനാണ് യുഎസ് നീക്കം. ഇത് ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവിനെപ്പോലും പ്രതിസന്ധിയിലാക്കും.
ഇന്ത്യൻ ഐടി കമ്പനികളുടെയും പ്രൊഫഷണലുകളുടെയും നട്ടെല്ലൊടിക്കുന്നതാണ് എച്ച്-1ബി വിസയിലെ പരിഷ്കാരങ്ങൾ. എച്ച്-1ബി ജീവനക്കാർക്ക് നൽകേണ്ട കുറഞ്ഞ ശമ്പള പരിധി യുഎസ് തൊഴിൽ വകുപ്പ് വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. എൻട്രി ലെവൽ ശമ്പളം 17-ാം പെർസെന്റൈലിൽ നിന്നും 34-ാം പെർസെന്റൈലിലേക്ക് ഉയർത്താനാണ് നീക്കം. ഇതോടെ ഇന്ത്യൻ ഐടി തുടക്കക്കാരെ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് വെക്കാൻ യുഎസ് കമ്പനികൾക്ക് സാധിക്കില്ല.
ടിസിഎസ്, ഇൻഫോസിസ്, കോഗ്നിസെന്റ് തുടങ്ങിയ വലിയ ഇന്ത്യൻ ഐടി കൺസൾട്ടിങ് കമ്പനികൾ തങ്ങളുടെ എച്ച്-1ബി ജീവനക്കാരെ ക്ലയന്റുകളുടെ ഓഫീസുകളിലിരുത്തി ജോലി ചെയ്യിപ്പിക്കുന്ന തേർഡ് പാർട്ടി സൈറ്റ് രീതിക്ക് മേലും ട്രംപ് ഭരണകൂടം കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. മുൻപ് വിസ പുതുക്കാൻ ഇന്ത്യക്കാർക്ക് വിസ ഇന്റർവ്യൂ ഇല്ലാതെ രേഖകൾ സമർപ്പിക്കാനുള്ള ഡ്രോപ്പ് ബോക്സ് സൗകര്യമുണ്ടായിരുന്നത് നിർത്തലാക്കി എല്ലാവർക്കും ഇൻ-പേഴ്സൺ ഇന്റർവ്യൂ നിർബന്ധമാക്കിയതോടെ ഇന്ത്യൻ കോൺസുലേറ്റുകളിൽ വലിയ തോതിലുള്ള അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയമാണ് അനുഭവപ്പെടുന്നത്. പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് സർക്കാരിന്റെ വിവാദ തീരുമാനം മുൻപ് കോടതി റദ്ദാക്കിയിരുന്നെങ്കിലും ഈ വിധിക്കെതിരെ ട്രംപ് ഭരണകൂടം ഇപ്പോൾ വീണ്ടും അപ്പീൽ നൽകിയിരിക്കുകയാണ്.
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാനുള്ള പെർമിറ്റാണ് എച്ച്-4 ഇഎഡി (H-4 EAD). ഇതിന്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ (ആനുകൂല്യം നീട്ടിനൽകൽ) നിർത്തലാക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. യുഎസിലെ ഇമിഗ്രേഷൻ വകുപ്പിന്റെ അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള കാലതാമസം കാരണം എച്ച്-4 വിസ പുതുക്കൽ പലപ്പോഴും ആറ് മാസത്തിലധികം നീണ്ടുപോകാറുണ്ട്. ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ഇല്ലാതാകുന്നതോടെ, വിസ പുതുക്കി കിട്ടുന്നത് വരെ ഇന്ത്യൻ സ്ത്രീകൾക്ക് ജോലി ചെയ്യാനാകില്ല. ഇത് പലരുടെയും ജോലി നഷ്ടപ്പെടുന്നതിനും ഡ്രൈവിങ് ലൈസൻസ് റദ്ദാകുന്നതിനും നിർബന്ധിത കരിയർ ബ്രേക്കുകൾക്കും കാരണമാകും.
വർഷങ്ങളായി യുഎസിൽ ജോലി ചെയ്ത് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മുന്നിൽ വലിയൊരു കെണിയാണ് ട്രംപ് ഒരുക്കുന്നത്. ഇന്ത്യക്കാർക്കായുള്ള ഇബി-2 (EB-2) വിസ കാറ്റഗറി സാമ്പത്തിക വർഷത്തിന്റെ ബാക്കി കാലയളവിലേക്ക് പൂർണ്ണമായും അൺഅവൈലബിൾ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഈ വിഭാഗത്തിലെ പുതിയ ഗ്രീൻ കാർഡ് അംഗീകാരം നൽകൽ പൂർണ്ണമായി മരവിച്ചു.
ഏറ്റവും അപകടകരമായ പോളിസി മാറ്റം, ഗ്രീൻ കാർഡ് അപേക്ഷ നൽകി യുഎസിനുള്ളിൽ തന്നെ എച്ച്-1ബി വിസയിൽ സുരക്ഷിതമായി തുടരാൻ അനുവദിക്കുന്ന രീതി മാറ്റുന്നതാണ്. ഗ്രീൻ കാർഡിനായുള്ള നീണ്ട കാത്തിരിപ്പ് കാലയളവ് ഇന്ത്യക്കാർക്ക് യുഎസിന് പുറത്തുപോയി സ്വന്തം നാട്ടിലിരുന്ന് കാത്തിരിക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത നിയമങ്ങളാണ് സർക്കാർ ആലോചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates