വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തെ ഉലച്ചുകൊണ്ട് യുഎസ്-ഇറാൻ സൈനികപ്പോര് വീണ്ടും യുദ്ധത്തിലേക്ക് വഴിമാറുന്നു. മാസങ്ങൾ നീണ്ട വെടിനിർത്തൽ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിൽ ഈ വാരാന്ത്യത്തിൽ വീണ്ടും കനത്ത മിസൈൽ-വ്യോമാക്രമണങ്ങൾ നടന്നു. ഇതിന് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഇറാൻ സൈന്യത്തെയും ഭരണകൂടത്തെയും പൂർണ്ണമായി തകർത്തുവെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി മാരകമായ പരിക്കുകളോടെ മരണത്തിന്റെ വക്കിലാണെന്നും ഇറാന്റെ വ്യോമ-നാവിക പ്രതിരോധ ശേഷികൾ തങ്ങൾ പൂർണ്ണമായി ഇല്ലാതാക്കിയെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ കമാൻഡ് ഘടന തകർന്നുവെന്ന് ട്രംപ് ആവർത്തിച്ചു. "ഇറാന് ഇനി ഒരു നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ല, എല്ലാം തകർത്തു. അവരുടെ വിമാനവിരുദ്ധ പ്രതിരോധ സംവിധാനങ്ങൾ തരിപ്പണമാക്കി. അവരുടെ ഏറ്റവും മികച്ച കമാൻഡർമാരും നേതാക്കളും കൊല്ലപ്പെട്ടു കഴിഞ്ഞു."— ട്രംപ് അവകാശപ്പെട്ടു. അഭിമുഖത്തിനിടെ 1989-ൽ അന്തരിച്ച ഇറാൻ വിപ്ലവ നേതാവ് അയത്തുള്ള ഖൊമേനിയുടെ പേര് പരാമർശിച്ചാണ് ട്രംപ് സംസാരിച്ചതെങ്കിലും, ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെക്കുറിച്ചാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. തുടർന്ന്, "അദ്ദേഹത്തിന്റെ മകൻ 90 ശതമാനവും തീർന്നു," എന്നും ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട അതേ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മകൻ മുജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം ഇന്നുവരെ അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന പിതാവിന്റെ ഔദ്യോഗിക വിലാപയാത്രയിലും ശവസംസ്കാര ചടങ്ങുകളിലും മുജ്തബയുടെ അഭാവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. മുജ്തബ അതീവ ഗുരുതരാവസ്ഥയിലാണെന്ന ട്രംപിന്റെ പ്രസ്താവന ഇതോടെ ആഗോള മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates