

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ശൃംഖലയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും (MSC) തമ്മിലുള്ള 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റ കരാർ യാഥാർത്ഥ്യമാകുന്നതോടെ, അയൽരാജ്യമായ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ വലിയൊരു പങ്ക് കാർഗോ ബിസിനസ്സും ഇന്ത്യയിലേക്ക് വഴിമാറുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നടപ്പിലാക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിദേശ സ്വകാര്യ നിക്ഷേപമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി സംസ്ഥാന സർക്കാരിന് നൽകിയ കത്തിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാത്രം 8.4 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത കൊളംബോ തുറമുഖം നിലവിൽ ഈ മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി തുടരുകയാണെങ്കിലും, അദാനി-എംഎസ്സി സഖ്യം പ്രാദേശിക സമുദ്ര വ്യാപാര സമവാക്യങ്ങളെ പൂർണ്ണമായി തിരുത്തിയെഴുതും. 2028 ഡിസംബറോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിച്ച് 5.7 ദശലക്ഷം ടിഇയുവായി ഉയരും.
സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതിക്കായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത ഈ സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ലൈനായ എം.എസ്.സിയുടെ സാന്നിധ്യം കൊളംബോ ഉൾപ്പെടെയുള്ള പ്രാദേശിക ഹബ്ബുകളിൽ നിന്നുള്ള പ്രധാന കാർഗോ ട്രാഫിക്കിനെ വിഴിഞ്ഞത്തേക്ക് നേരിട്ട് ആകർഷിക്കും. ഇത് തുറമുഖ ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും പ്രാദേശികമായി വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും.കരാർ ഒപ്പിട്ടാലും വിഴിഞ്ഞം ഒരു 'കോമൺ യൂസർ ടെർമിനൽ' ആയിത്തന്നെ തുടരും. മറ്റെല്ലാ അന്താരാഷ്ട്ര കപ്പൽ കമ്പനികൾക്കും വിവേചനരഹിതമായ പ്രവേശനവും തുല്യ അവകാശവും വിഴിഞ്ഞത്ത് ഉറപ്പാക്കും. ഈ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തുനിന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ബംഗ്ലാദേശിലേക്കും പുതിയ കപ്പൽ സർവീസുകൾ ആരംഭിക്കാൻ സാധിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശമുള്ള 'അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ' 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായയുള്ള എംഎസ്സി കമ്പനിക്ക് 13,000 കോടി രൂപയ്ക്ക് വിൽക്കാനാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
ഓഹരികൾ കൈമാറിയാലും തുറമുഖത്തിന്റെ ഭൂരിപക്ഷ ഓഹരി നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ പക്കൽ തന്നെ സുരക്ഷിതമായി തുടരുകയുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ ഭൂരിപക്ഷം ഡയറക്ടർമാരെയും നിശ്ചയിക്കുന്നതും തുറമുഖത്തിന്റെ സമ്പൂർണ്ണ പ്രവർത്തനങ്ങളും മാനേജ്‌മെന്റും നിലവിലെ കരാർ വ്യവസ്ഥകൾക്ക് വിധേയമായി അദാനി ഗ്രൂപ്പ് തന്നെയായിരിക്കും നിർവ്വഹിക്കുക. അദാനി ഗ്രൂപ്പിന്റെ അപേക്ഷ നിലവിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ സംസ്ഥാന മന്ത്രിസഭയായിരിക്കും ഈ കരാറിൽ അന്തിമ തീരുമാനമെടുക്കുക.
ചരിത്രപരമായി കൊളംബോ തുറമുഖം അതിന്റെ നിലനിൽപ്പിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കൊളംബോ കൈകാര്യം ചെയ്യുന്ന ആകെ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോയുടെ 80 ശതമാനവും ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നുള്ളതോ ഇന്ത്യയിലേക്ക് വരാനുള്ളതോ ആയ കണ്ടെയ്നറുകളാണ്. വിഴിഞ്ഞത്തിന് ആവശ്യമായ ശേഷി കൈവരുന്നതോടെ ഈ കാർഗോ കൊളംബോ വഴി തിരിച്ചുവിടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് മുൻ ആക്ടിങ് ചെയർമാൻ ജോസ് പോളും മുൻ ഷിപ്പിംഗ് സെക്രട്ടറി കെ. മോഹൻദാസും വ്യക്തമാക്കുന്നു.
ഇന്റർനാഷണൽ ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് റൂട്ടിൽ (അന്താരാഷ്ട്ര കപ്പൽ ചാനൽ) നിന്നും കൊളംബോ തുറമുഖത്തിലേക്ക് 30 നോട്ടിക്കൽ മൈൽ സഞ്ചരിക്കേണ്ടതുണ്ടെങ്കിൽ, വിഴിഞ്ഞത്തേക്ക് വെറും 10 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണുള്ളത്. ഈ ഭൂമിശാസ്ത്രപരമായ മേൽക്കൈ വിഴിഞ്ഞത്തിന് വൻ അനുകൂല ഘടകമാണ്. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കുറിച്ച വിഴിഞ്ഞത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, സിംഗപ്പൂർ, ടാൻജുങ് പെലെപാസ് തുറമുഖങ്ങളുടെ ബിസിനസ്സിനെയും വരും നാളുകളിൽ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates