

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്‌സിക്ക് കൈമാറാനുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിയെന്ന വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ വകമാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ അതൃപ്തി രേഖപ്പെടുത്തുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
വിഴിഞ്ഞം തുറമുഖത്ത് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾ അദാനി പോർട്ട്സ് പൂർണ്ണമായും തള്ളി. വിഴിഞ്ഞം എന്നും 'ഓപ്പൺ ആക്സസ്' (Open-access port) തുറമുഖമായിത്തന്നെ തുടരുമെന്നും, എംഎസ്‌സി കമ്പനിക്ക് മാത്രമായി യാതൊരുവിധ പ്രത്യേക മുൻഗണനയോ എക്സ്ക്ലൂസീവ് ബെർത്തിങ് അവകാശങ്ങളോ കരാർ വഴി നൽകില്ലെന്നും അധികൃതർ ഉറപ്പുനൽകി. എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകൾക്കും തുല്യമായ പരിഗണന തന്നെയാകും തുറമുഖത്ത് ലഭിക്കുക.
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വനി ഗുപ്തയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയത്:
നിലവിലെ ഘട്ടത്തിൽ അദാനി പോർട്ട്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്ത ഘടനയിൽ ഉടനടി യാതൊരുവിധ മാറ്റവുമില്ലെന്ന് സി.ഇ.ഒ വ്യക്തമാക്കി.
സെബിയെ അറിയിക്കുന്നതിന് മുൻപ് കേരള സർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചില്ലെന്ന ആക്ഷേപത്തിനും കമ്പനി മറുപടി നൽകി. ലിസ്റ്റ് ചെയ്ത കമ്പനികൾ പാലിക്കേണ്ട സെബി ചട്ടങ്ങൾ അനുസരിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. ഈ ഫയലിംഗിന് തൊട്ടുപിന്നാലെ തന്നെ കേരള സർക്കാരിനെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തുടർനടപടികളുമായി മുന്നോട്ടുപോകുമ്പോൾ കേരള സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡർമാരുമായും കമ്പനി ചർച്ചകൾ തുടരും. നിലവിലുള്ള കൺസഷൻ കരാർ വ്യവസ്ഥകൾക്ക് വിധേയമായി റെഗുലേറ്ററി, ഗവേണൻസ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഓഹരി കൈമാറ്റം പൂർത്തിയാക്കൂ. ഇടപാടുകൾക്ക് ശേഷവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണ നിയന്ത്രണവും പ്രവർത്തന ചുമതലയും അദാനി പോർട്ട്സിന് (APSEZ) തന്നെയായിരിക്കും. കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും കത്തയച്ചുകൊണ്ട് സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ മൂർച്ച കുറയ്ക്കുന്നതാണ് അദാനി ഗ്രൂപ്പിന്റെ ഈ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates