

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആഗോള ഷിപ്പിംഗ് ഭീമന്മാരായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ച മൃദുസമീപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. രണ്ട് ദിവസം മുൻപ് ഹൈക്കമാൻഡ് പ്രതിനിധി മുഖ്യമന്ത്രിയെ നേരിട്ട് പാർട്ടി നിലപാട് അറിയിച്ചതായാണ് സൂചന. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയതലത്തിൽ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾക്ക് വിരുദ്ധമായി കേരള സർക്കാർ നീങ്ങരുതെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ പിന്തുണയോടെ അദാനി ഗ്രൂപ്പ് സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മേഖലകളെ കുത്തകയാക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡിന്റെ ഈ അടിയന്തര ഇടപെടൽ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിലെ സുരക്ഷാ വ്യവസ്ഥകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തരുതെന്നും അദാനി ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്നാണ് വ്യാഴാഴ്ചയോടെ വിഴിഞ്ഞം വിഷയത്തിൽ കടുത്ത നിലപാടിലേക്ക് മാറാൻ മുഖ്യമന്ത്രി നിർബന്ധിതനായതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു . ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിനും തലേദിവസം നിയമസഭയിൽ നടത്തിയ സബ്മിഷനും ഒട്ടും മൂർച്ചയില്ലായിരുന്നു. എംഎസ്‌സി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയാണെന്ന് വിവരിച്ച അദ്ദേഹം, ഈ വിഷയം പൊതുജനങ്ങൾക്കിടയിൽ വലിയ താല്പര്യമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വരെ പരാമർശിച്ചു." - ഒരു കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് അവർ ആരോപിച്ചു
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കോൺഗ്രസ് നേതൃത്വത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല.ജൂൺ ഒന്നിന് തന്നെ പ്രമുഖ സാമ്പത്തിക ദിനപത്രങ്ങളിൽ അദാനി-എംഎസ്‌സി കരാറിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നിട്ടും സർക്കാർ ഇത് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ നിലപാടിലോടുള്ള ഹൈക്കമാൻഡിന്റെ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. അദാനി എന്താ ഇവിടെ 'സൂപ്പർ ഗവൺമെന്റ്' ആണോ എന്നും കേരളം ഭരിക്കുന്നത് ബിജെപിയാണോ എന്നും ചോദിച്ച വേണുഗോപാൽ, അദാനി വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കില്ലെന്നും തുറന്നടിച്ചു.
പുതിയ വിവാദത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേന്ന് വി.ഡി സതീശൻ മംഗലാപുരത്തേക്ക് നടത്തിയ രഹസ്യ ചാർട്ടേഡ് വിമാന യാത്ര കോൺഗ്രസിനുള്ളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. അന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ എംഎൽഎമാരുമായും സതീശൻ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങൾ അന്ന് ഉയർന്നിരുന്നു. അന്ന് അത്തരം പരാതികൾ ഹൈക്കമാൻഡ് അവഗണിച്ചെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ സതീശൻ വിശ്വസ്തർ ഇതിനെ അദ്ദേഹത്തെ തകർക്കാനുള്ള രാഷ്ട്രീയ വേട്ടയാടലായിട്ടാണ് കാണുന്നത്.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അടിയന്തരമായി വിദഗ്ദ്ധ സമിതിയുടെ പുനരവലോകനവും നിയമോപദേശവും തേടുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വെള്ളിയാഴ്ച വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് യാതൊരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates