വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിനും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെഗ്‌സേത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പുറത്താക്കിയ കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജ്. പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച തന്റെ ഇ-മെയിലിലാണ് ഭരണ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ശനിയാഴ്ചയാണ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ പുറത്താക്കിയത്.
'നിങ്ങളോടൊപ്പം സേവനമനുഷ്ഠിക്കാനും നമ്മുടെ രാജ്യത്തെ സൈനികരെ നയിക്കാനും കഴിഞ്ഞത് ഏറ്റവും വലിയ കാര്യമാണ്. പുതുമകള്‍ പരീക്ഷിക്കുന്നത് തുടരുമെന്നും, ആധുനിക യുദ്ധക്കളത്തില്‍ വിജയിക്കാന്‍ നമ്മുടെ പോരാളികള്‍ക്ക് ആവശ്യമായവ ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ തടസ്സങ്ങളെ നിരന്തരം മറികടക്കുമെന്നും എനിക്കറിയാം.'
'നമ്മുടെ സൈനികര്‍ ലോകത്തിലെ ഏറ്റവും മികച്ചവരാണ്. അവര്‍ കഠിനമായ പരിശീലനവും ധീരമായ സ്വഭാവ നേതാക്കളെയും അര്‍ഹിക്കുന്നു. നിങ്ങള്‍ എല്ലാവരും ധൈര്യത്തോടെയും സ്വഭാവഗുണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേതൃത്വം നല്‍കുന്നത് തുടരുമെന്ന് എനിക്ക് സംശയമില്ല.' റാന്‍ഡി ജോര്‍ജ് സന്ദേശത്തില്‍ കുറിച്ചു. അണ്ടര്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെഴുതിയ കത്തിലാണ് റാന്‍ഡി ജോര്‍ജിന്റെ പരാമര്‍ശം.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കൻ കരസേനാ മേധാവി ജനറൽ രാൻഡി ജോർജിനെ പുറത്താക്കിയത്. ഉടൻ സ്ഥാനമൊഴിയാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെടുകയായിരുന്നു. പീറ്റ് ഹെഗ്സേത്തുമായുള്ള അഭിപ്രായഭിന്നതയാണ് പുറത്താകലിന് കാരണമെന്നാണ് റിപ്പോർട്ട്. ജനറൽ റാന്‍ഡി ജോര്‍ജിനു പകരം ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് ആണ് യുഎസ് കരസേനയുടെ പുതിയ മേധാവി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates