വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയോട് നിര്‍ദേശിച്ച അമേരിക്കയുടെ നടപടി വിപണിയിലെ അനിശ്ചിതത്വം മറികടക്കാനുള്ള ഹ്രസ്വകാല, പ്രായോഗിക ശ്രമമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടയില്‍ എണ്ണ വിപണിയിലെ വിതരണക്ഷാമം വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ ലഘൂകരിക്കുക എന്നതാണ് റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതിക്ക് പിന്നില്‍. ചൈനീസ് റിഫൈനറികളിലേക്ക് എത്താന്‍ ഇടയുള്ള എണ്ണ സംഭരിക്കാനാണ് ഇന്ത്യയ്ക്ക് നല്‍കിയ ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിന് റഷ്യയോടുള്ള നയത്തിന്റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ്ജ സെക്രട്ടറി വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് റൈറ്റിന്റെ പ്രതികരണം.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചരക്ക് നീക്കം പ്രതിസന്ധിയിലായ റഷ്യന്‍ എണ്ണ ചൈനയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ചൈനയിലേക്ക് റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധകം കാത്തിരിക്കേണ്ടിവരും. ഇതിന് ബദലായി ആ എണ്ണ ശേഖരം ഇന്ത്യയില്‍ സംഭരിക്കുകയും എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല, ഇന്ത്യയ്ക്കും അതിനെക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ്ജ സെക്രട്ടറി പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി നല്‍കിയത്. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates