വാഷിങ്ടൺ: അതിവേഗം കുതിച്ചുപായുന്ന ശാസ്ത്രലോകത്ത് മറ്റൊരടയാളംകൂടെ ചരിത്രത്തിലെഴുതി ചേർക്കുകയാണ് ഒരുപറ്റം മനുഷ്യർ. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് യാത്രചെയ്ത ആർട്ടെമിസ് 2 വരുംകാലത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ കൗതുകത്തിലാണ് ലോകം. ചന്ദ്രന്റെ കാണാപ്പുറങ്ങളിലേക്ക് വീണ്ടുമെത്തി ബാഹ്യാകാശ രഹസ്യങ്ങളുടെ പുത്തൻ സാധ്യതകൾക്കും അതോടൊപ്പം പുതിയ മത്സരങ്ങൾക്കുമാണ് ആ യാത്ര നാന്ദി കുറിച്ചിരിക്കുന്നത്.
അരനൂറ്റിണ്ടിനിപ്പുറം ചന്ദ്രനെ വലംവെച്ച് ആ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ തിരികെ പതിക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ശ്വാസമടക്കിപ്പിടിച്ചുനിന്നുകാണും ആ യാത്രക്ക് വിയർപ്പുവറ്റിച്ച മനുഷ്യർ. അക്കൂട്ടത്തിൽ അഭിമാനത്തോടെ തലയുയർത്തിനിന്ന മനുഷ്യരിൽ അയാളുമുണ്ടായിരുന്നു - അമിത് ക്ഷത്രിയ. ചരിത്ര ദൗത്യവുമായി ഇന്ത്യയെ ബന്ധിപ്പിച്ച കണ്ണി. ആർട്ടെമിസ് പരീക്ഷണങ്ങളിലെ സുപ്രധാന സാന്നിധ്യമായ ഇന്ത്യൻ - അമേരിക്കൻ വംശജൻ.
നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (NASA) അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ അമിത് ക്ഷത്രിയ, അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാന്റെ മുതിർന്ന ഉപദേഷ്ടാവ് കൂടെയാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അമിതാണ് നാസയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള സിവിൽ ഉദ്യോഗസ്ഥനും. അമേരിക്കയിലെ വിസ്കോൺസിനിൽ ജനിച്ച അമിത് നാസ ആസ്ഥാനത്തെ ഏജൻസിയുടെ പത്ത് സെന്റർ ഡയറക്ടർമാരെയും മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർമാരെയും ലീഡ് ചെയ്യുന്നുണ്ട്. നാസയുടെ 'മൂൺ ടു മാർസ്' പദ്ധതിയുടെ ഇൻ ചാർജ് ആയിരുന്ന ക്ഷത്രിയ ആർട്ടെമിസ് ക്യാമ്പയിനിലൂടെ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.
2003ലാണ് അമിത് ക്ഷത്രിയ നാസയുടെ സ്പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ പ്രാഥമിക കരാറുകാരായ യുണൈറ്റഡ് സ്പേസ് അലയൻസിൽ ചേരുന്നത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ റോബോട്ടിക് അസംബ്ലിയുടെ ഭാഗമായിരുന്ന അമിത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, റോബോട്ടിക്സ് എഞ്ചിനീയർ, സ്പേസ് ക്രാഫ്റ്റ് ഓപ്പറേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഒരു ബഹിരാകാശ നിലയത്തിന്റെ ഫ്ലൈറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അമിത് ആ നിലയത്തിന്റെ എല്ലാ ഘട്ടങ്ങളിലെയും പ്രവർത്തനങ്ങളിലും നിർവ്വഹണത്തിലും ഗ്ലോബൽ ടീമുകളെ നയിച്ചു. ശേഷം 2017 മുതൽ 2021വരെ, അദ്ദേഹം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ഐഎസ്എസ്) വെഹിക്കിൾ ഓഫീസിന്റെ ഡെപ്യൂട്ടിമാനേജരായും തുടർന്ന് ആക്ടിംഗ് മാനേജരായും പ്രവർത്തിച്ചു. എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ്, ഹാർഡ്‌വെയർ പ്രോഗ്രാം മാനേജ്‌മെന്റ് എന്നിവയുടെ ഉത്തരവാദിത്തം ഈ കാലയളവിൽ അദ്ദേഹത്തിനായിരുന്നു.
2021ൽ എക്സ്പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്റ് മിഷൻ ഡയറക്ടറേറ്റിന്റെ (ESDMD) അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ക്ഷത്രിയയെ നാസ ഹെഡ് ക്വാർട്ടേഴ്സിൽ നിയമിച്ചു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ആർട്ടെമിസ് 1 ചന്ദ്രനിൽനിന്നും തിരികെയെത്തിച്ച ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്ത്യൻ അമേരിക്കൻ വംശജനായ അമിത് ക്ഷത്രിയ.
ബഹിരാകാശ നിലയത്തിലേക്കുള്ള 50-ാമത് പര്യവേഷണത്തിന്റെ ലീഡ് ഫ്ലൈറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് അമിത് ക്ഷത്രിയയെ നാസ ഔട്ട്‌സ്റ്റാൻഡിംഗ് ലീഡർഷിപ്പ് മെഡൽ നൽകി ആദരിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ക്ഷത്രിയയെ നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. കൊമേഴ്‌സ്യൽ ഓർബിറ്റൽ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് ഡ്രാഗൺ ഡെമോൺസ്ട്രേഷൻ മിഷന്റെ ലീഡ് റോബോട്ടിക്‌സ് ഓഫീസർ എന്ന നിലയിൽ, വിമാന സുരക്ഷയ്ക്ക് മികച്ച സംഭാവന നൽകിയതിന് ബഹിരാകാശയാത്രികർക്കു നൽകുന്ന അവാർഡായ സിൽവർ സ്നൂപ്പിയും ക്ഷത്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്റർപ്ലാനറ്ററി ദൗത്യങ്ങൾ ആരംഭിക്കുന്നതിനായി ചന്ദ്രനിൽ ഒരു ദീർഘകാല പദ്ധതി ആസൂത്രണം ചെയ്യുകയാണ് നാസ. അതിന്റെ ഭാഗമായി തയ്യാറാക്കിയ മൂൺ ടു മാർസ് ( ചന്ദ്രനിൽ നിന്നും ചൊവ്വയിലേക്ക് ) എന്ന പദ്ധതിയുടെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായിരുന്നു ക്ഷത്രിയ.
ഇന്ത്യൻ കുടിയേറ്റക്കാരായ ദമ്പതിമാരിൽ ജനിച്ച ക്ഷത്രിയ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിസ്കോൺസിനിലെ ബ്രൂക്ക്ഫീൽഡിലാണ് ജനിച്ചതെങ്കിലും ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള കാറ്റിയാണ് അദ്ദേഹം തന്റെ ജന്മനാടായി കണക്കാക്കുന്നത്. ഹ്യൂസ്റ്റണിലെ റോക്കറ്റ് ലൗഞ്ചുകൾ കണ്ടുവളർന്ന അമിത് ഈ രാത്രി കണ്ണടക്കുന്നത് ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമായതിന്റെ ചാരിതാർഥ്യത്തിലും വരാനിരിക്കുന്ന എണ്ണം പറഞ്ഞ പുതിയ വെല്ലുവിളികളുടെ സ്വപ്‌നങ്ങൾ പ്രതീക്ഷിച്ചുമാകുമെന്ന് തീർച്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates