ബെയ്ജിങ്: ശരീരം തളർന്ന് കിടപ്പിലായ അമ്മയെ പരിചരിക്കുന്നതിൽ ക്ഷുഭിതനായ യുവാവ് അമ്മയെ ജീവനോടെ അഴുക്കു നിറഞ്ഞ കുഴിയിൽ മൂടി. വടക്കു പടിഞ്ഞാറൻ ചൈനയിലാണ് ക്രൂരമായ സംഭവം. അഴുക്ക് നിറഞ്ഞ കുഴിയിൽ നിന്ന് സ്ത്രീയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി പുറത്തെടുക്കുകയായിരുന്നു. 79 കാരിയായ വാങ് മൗ എന്ന സ്ത്രീയാണ് മകൻ മാ മൗവു (58) വിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ഭർതൃ മാതാവിനെ കണ്ടെത്തണമെന്ന മകന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകൻ.
മെയ് രണ്ടിന് നടക്കാൻ വയ്യാത്ത അമ്മയെ മകൻ വീൽചെയറിലിരുത്തി കൊണ്ടു പോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നൽകി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോൾ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്നാണ് അമ്മയെ കുഴിച്ചു മൂടിയ സ്ഥലം മകൻ പൊലീസിന് കാണിച്ചുകൊടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർ പകുതി മൂടിയ കുഴിയിൽ നിന്ന് സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ഔദ്യോഗിക വൃത്തങ്ങൾ തയാറായിട്ടില്ല. അവിചാരിതമായി എത്തിയ ഒരു ഫോൺ വിളിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ശരീരം തളർന്നു കിടപ്പിലായ 79വയസ്സുള്ള അമ്മയെ പരിചരിക്കുന്നതിൽ മകൻ അസ്വസ്ഥനായിരുന്നു എന്നും അതാണ് ഇത്തരം ക്രൂരതയിലേക്ക് അയാളെ നയിച്ചതെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates