വാഷിംഗ്ടൺ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക. അല്‍ഖ്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 70800000 രൂപ) പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കൽ ടി ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്.
അൽഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വളർന്നുവരുന്ന ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിക്കുകയാണെന്നും ഇവാനോഫ് അറിയിച്ചു. അല്‍ഖ്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ ഹംസ ബിൻ ലാദൻ പാക്-അഫ്ഗാൻ അതിർത്തിയിൽ ഉണ്ടായിരിക്കാനാണ് സാധ്യത. ഇറാനിലേക്കുപോയിരിക്കാനും സാധ്യതയുണ്ടെന്നും മൈക്കൽ ഇവാനോഫ് പറഞ്ഞു.
അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. ലാദൻ കൊല്ലപ്പട്ട ശേഷം അമേരിക്കയ്ക്കും ഫ്രാൻസിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. തന്റെ പകരക്കാരനായി ലാദൻ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു. ലാദന്റെ മറ്റൊരു മകൻ അബോട്ടാബാദിലെ അമേരിക്കൻ സൈനീക നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates