പണ്ട്
ഒരിടത്തൊരിടത്ത്
കൗമാരം തൊട്ടേ കൂട്ടുകാരായ
രണ്ടുപേരുണ്ടായിരുന്നു
തിന്നോണ്ടുറങ്ങാനും
ഒറങ്ങിക്കോണ്ടുതിന്നാനുംവരെ
അന്യോന്യം സഹായിച്ചിരുന്നൊരു
തീറ്റപ്രാന്തിയും ഒറക്കപ്രാന്തിയും
എത്രപറഞ്ഞാലും
തീരാത്തകഥകളായിരുന്നു
രണ്ടാൾക്കും പങ്കുവെക്കാനുണ്ടായിരുന്നത്
ഞണ്ടും ഞവണക്കയുംചുട്ടുതിന്നതും,
പൊറോട്ടക്കൊതികേറി
വീട്ടിലെ പണികളെല്ലാം ചെയ്തിട്ട്
തിരുനക്കരക്കുപോകുന്നതും പറഞ്ഞ്
ഒറക്കപ്രാന്തി തീറ്റപ്രാന്തിയെ പിരികേറ്റും
അമ്മക്കയ്യിൽ പിടിച്ച്
വഴിയേനടന്നുറങ്ങിയേതോ വീടിന്റെ
മുറ്റത്തേക്കുള്ള നടകൾ കേറിയതും,
കൊയ്ത്തുപാടവരമ്പത്ത്
ഒരു വെളുപ്പാൻകാലത്ത്
അരുവാ കുത്തിപ്പിടിച്ചുറങ്ങി
പാടത്തേക്ക് മറിഞ്ഞുവിണതും,
ഉത്സവത്തിനാണെന്നുംപറഞ്ഞ്
നാട്ടാരുടെ നടുവിൽ
നാണം കെട്ടുറങ്ങിയതും പറഞ്ഞ്
തീറ്റപ്രാന്തി ഒറക്കപ്രാന്തിയെ
നന്നായിട്ട് മാന്തും.
ഇങ്ങനെയൊക്കയാണേലും
രണ്ടാളും ഉള്ളുനെറയെ ചേർത്തുപിടിച്ച്
കാലത്തെ മറികടന്നുകൊണ്ടിരുന്നു.
പഴങ്കഥകൾ പറഞ്ഞ്
പിരികേറ്റിയ നാളുകളും
മാന്തിയ നാളുകളും
പതിയെ പതിയെ
അവരെ വിട്ടകന്നുപോയി.
കാലത്തിന്റെ വഴികളിലവരെ
കാത്തിരുന്നത് കാലക്കേടിന്റെ
കനൽനാളുകളായിരുന്നു.
പകർന്നാടിയ വേഷങ്ങളിൽ
നോവും നൊമ്പരവും
അപമാനവും ഒറ്റപ്പെടുത്തലും
പരിഹസിക്കലും
അവയുടെ തേറ്റകൾ
ആവോളം പുറത്തെടുത്ത്
ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
അപ്പോഴും
പിടിച്ചുനിക്കാൻ
കരകാണാക്കടലിൽ
കച്ചിത്തുരുമ്പായി
ഇരുവശങ്ങളിലും
താങ്ങും തണലുമായി
ഓട്ടിസത്തിന്റെ നിസ്സഹായത
കൂട്ടിനുണ്ടായിരുന്നു.
ഇന്ന് വലതുവശം
മൂകവും ശൂന്യവുമായപ്പോൾ
കൂട്ടുകാർ രണ്ടാളും
തമ്മിലധികം മിണ്ടാറേയില്ല
നോട്ടങ്ങളിടയുമ്പോൾ
ആരാരെ ആശ്വസിപ്പിക്കുമെന്നോർത്ത്
നിറകണ്ണുകളാൽ തെന്നിമാറും.
എന്നാലും എന്തേലും
കഴിക്കാറാകുന്ന നേരത്തും
അയൽപക്കങ്ങളിൽ
ഇരുളുപരക്കുന്നനേരത്തും
രണ്ടാളുമെന്നും ഒത്തുകൂടും
മിണ്ടാട്ടമോ പറച്ചിലോ ഇല്ലാതെതന്നെ
സമയത്തെ പിന്നിലേക്കോടിക്കാൻ
മാത്രം ഒത്തുകൂടുന്നവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates