ആർട്ടെമിസ് 2 ലെ യാത്രക്കാർ NASA
Premium

ഇനി എന്താ പരിപാടി? ചാന്ദ്രയാത്ര പൂര്‍ത്തിയാക്കിയ ബഹിരാകാശയാത്രികര്‍ക്ക് എന്ത് സംഭവിക്കും?

ആര്‍ട്ടെമിസ് 4 പദ്ധതിയിലാണ് അമേരിക്ക ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കുക. ആര്‍ട്ടെമിസ് 2ലെ നാലു പേര്‍ ഉള്‍പ്പെടെ ബഹിരാകാശയാത്രാ സംഘത്തിലെ എല്ലാ അംഗങ്ങളും ദൗത്യത്തിന് യോഗ്യരാണ്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ഈ ഭൂമിയില്‍ മറ്റേതൊരു മനുഷ്യനും അസാധ്യമായത് സാധിച്ചാണ് ആര്‍ട്ടെമിസ് 2 ബഹിരാകാശയാത്രികര്‍ മടങ്ങിയെത്തിയിരിക്കുന്നത്. മണിക്കൂറില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്നുവീണ ഓറിയോണ്‍, നാല് യാത്രികരെയും സുരക്ഷിതമായി ഭൂമിക്ക് മടക്കി നല്‍കി. മനുഷ്യകുലം ഇന്നേവരെ സഞ്ചരിച്ച ഏറ്റവും ദൈർഘ്യമേറിയ ദൂരം കടന്നാണ് ആ മടക്കം. 1970 ല്‍ അപ്പോളോ 13 കുറിച്ചിട്ട 2,48,655 മൈലിന്റെ ചരിത്രനേട്ടത്തെ 4,000 മൈല്‍ അധിക ദൂരംകൊണ്ട് കവച്ചുവെച്ചിരിക്കുകയാണ് ആര്‍ട്ടെമിസ് 2. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ആ യാത്രികര്‍ക്ക് ഇനി എന്ത് സംഭവിക്കും?

ഗുരുത്വാകര്‍ഷണത്തെ ഭേദിച്ചുകൊണ്ട് ഏറ്റവും അപകടകരമായ യാത്രക്കു മുതിരുന്ന യാത്രികര്‍ നിരവധി വെല്ലുവിളികൾ മറികടന്നാണ് ദൗത്യങ്ങളോരോന്നും പൂര്‍ത്തിയാക്കുന്നത്. ലാന്റിങ്ങിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ തണുത്തുറഞ്ഞ ഭക്ഷണം കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കിയതും സ്വകാര്യതപോലുമില്ലാത്ത ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നതും ജീവിതത്തിലെ ഏറ്റവും മഹത്തരമായ അനുഭത്തിനു വേണ്ടിയായിരുന്നുവെന്ന് ആര്‍ട്ടെമിസ് 2 യാത്രിക ക്രിസ്റ്റീന കോച്ച് പറഞ്ഞിരുന്നു. ബഹിരാകാശത്തെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം നേരിടാന്‍ നീണ്ടകാലത്തെ പരിശീലനം ലഭിച്ചാണ് അവര്‍ യാത്ര തിരിച്ചത്. ഇനി മടക്കം എങ്ങനെയാകും?

2026 ഏപ്രില്‍ 10 വെള്ളിയാഴ്ച രാത്രി 8:07 ( ഇന്ത്യന്‍ സമയം ഏപ്രില്‍ 11 രാവിലെ 5:37 ) നാണ് റീഡ് വൈസ്മാന്‍, ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, ജെറമി ഹാന്‍സണ്‍ എന്നിവരടങ്ങുന്ന നാലംഗസംഘം ആര്‍ട്ടെമിസ് 2 ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ സുരക്ഷിതരായി തിരിച്ചെത്തിയത്. 10 ദിവസത്തെ യാത്രക്ക് ശേഷം ആ പേടകം ഭൂമിയില്‍ പതിച്ചു. പസഫിക് സമുദ്രത്തില്‍നിന്നും കണ്ടെടുക്കുന്ന പേടകം കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കും. യാത്രയില്‍ പേടകത്തിനുണ്ടായ മാറ്റങ്ങളടക്കം പഠനവിധേയമാകും. നിലവില്‍ ക്രൂവിന്റെ ആരോഗ്യത്തെക്കുറിച്ചോ സ്വകാര്യ ജീവിതത്തെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല.

നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം

വൈദ്യ പരിശോധന:

ഓറിയോണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ പതിച്ച ശേഷം പുറത്തിറങ്ങിയ യാത്രികരെ സാന്‍ ഡിയാഗോയില്‍ ഹോംപോര്‍ട്ട് ചെയ്തിരിക്കുന്ന യുഎസ്എസ് ജോണ്‍ പി മൂര്‍ത്ത എന്ന അമേരിക്കന്‍ നാവികസേനയുടെ സാന്‍ അന്റോണിയോ ക്ലാസ് ആംഫിബിയസ് ട്രാന്‍സ്‌പോര്‍ട്ട് ഡോക്ക് കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ സജ്ജമായിരിക്കുന്ന ഡോക്ടര്‍മാര്‍ പ്രത്യേക വൈദ്യപരിശോധനകള്‍ നടത്തും. തുടര്‍ന്ന് അവരെ ഹെലികോപ്റ്ററില്‍ കരയിലേക്ക് എത്തിക്കുകയും വിമാനത്തില്‍ ഹ്യൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും.

ബഹിരാകാശത്തെ ജീവിതം ആര്‍ട്ടെമിസ് ക്രൂവിന് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനിടയുണ്ട്. ഗുരുത്വാകര്‍ഷണമില്ലാത്തതുകൊണ്ട് പേശികളും അസ്ഥികളും ചുരുങ്ങാനുള്ള സാധ്യതയുണ്ട്. പുറം, കഴുത്ത്, കാല്‍ക്കുഴകള്‍ എന്നിവിടങ്ങളിലെ, ശരീരഘടനയെ നിലനിര്‍ത്താന്‍ സഹായിക്കുന്ന പേശികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. കൃത്യമായ വ്യായാമം ഇതൊരു പരിധിവരെ തടയുമെങ്കിലും രണ്ടാഴ്ചകൊണ്ട് 20 ശതമാനം വരെ പേശികളുടെ പിണ്ഡം ചുരുങ്ങും. ഭൂമിയില്‍ നിന്നും ഏകദേശം 700 പേര്‍ ബഹിരാകാശത്തു പോയിവന്നിട്ടുണ്ടെങ്കിലും ഏറ്റവും ദൂരത്തില്‍ സഞ്ചരിച്ചതും ഏറ്റവും കുറഞ്ഞ സമയം ബഹിരാകാശത്ത് ചെലവഴിച്ചതും ആര്‍ട്ടെമിസ് ക്രൂ ആണ്. അതിനാല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഇവർക്ക് താരതമ്യേന കുറവായിരിക്കും.

ആർട്ടെമിസ് 2 ബഹിരാകാശയാത്രികർ

കുടുംബത്തോടൊപ്പം :

പത്തുദിവസത്തെ ബഹിരാകാശ യാത്രപൂര്‍ത്തിയാക്കിയ നാലംഗസംഘം വൈദ്യപരിശോധനകളും നിയമപ്രകാരമുള്ള പ്രക്രിയകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കുടുംബാങ്ങങ്ങളെ കാണുക. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ വീണ്ടും തന്റെ മക്കളോടൊന്നിക്കും. വൈസ്മാന്റെ ഭാര്യ 2020 ല്‍ കാന്‍സറിന് കീഴടങ്ങിയിരുന്നു. പിന്നീട് രണ്ടു പെണ്‍മക്കളെയും ഒറ്റയ്ക്ക് വളര്‍ത്തിയ ആ അച്ഛന്‍ യാത്രയില്‍ തനിക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ എന്തുചെയ്യണമെന്ന് പെണ്‍മക്കള്‍ക്ക് വിവരിച്ചു നല്‍കിയത് ലോകത്തിന്റെ കണ്ണുനനച്ചിരുന്നു. 'ഞാന്‍ സംസാരിക്കുന്നത് ബഹിരാകാശത്തെക്കുറിച്ചല്ല, മരണത്തെക്കുറിച്ചാണെന്നു' പറഞ്ഞ വൈസ്മാന്‍ മക്കള്‍ക്ക് തന്റെ വില്‍പത്രം എവിടെയുണ്ടെന്നും കാണിച്ചുകൊടുത്തിരുന്നു. 4,06,771 കിലോമീറ്റര്‍ അകലെനിന്നും ആ അച്ഛന്‍ മക്കള്‍ക്കരികിലേക്ക് പറന്നിറങ്ങിരിക്കുകയാണ്.

ബഹിരാകാശയാത്രികകൂടിയായ ഡോ. കാതറിന്‍ ഹാന്‍സനാണ് ജെറമി ഹാന്‍സന്റെ ഭാര്യ. ഓറിയോണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയെ മുത്തമിടുന്നതിനു മുന്‍പ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ജെറമിയുടെ നേട്ടത്തിലെ അഭിമാനം അവർ പങ്കുവെച്ചിരുന്നു. 'എന്റെ മക്കള്‍ അവരുടെ അച്ഛന്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നത് കണ്ട് അഭിമാനം കൊള്ളുകയാണെന്നാണ്' അവരുടെ വാക്കുകള്‍. ആ സ്വപ്നജീവിതം പൂര്‍ത്തിയാക്കി ജെറമി ഹാന്‍സനും കുടുംബത്തോട് ഒന്നിക്കും.

നോര്‍ത്ത് കാലിഫോര്‍ണിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച ക്രിസ്റ്റിന കോച്ച് ടെക്‌സസിലുള്ള ഭര്‍ത്താവ് റോബര്‍ട് കോച്ചിനൊപ്പവും എല്‍ബിഡി എന്ന് പേരിട്ടിരിക്കുന്ന വളര്‍ത്തുനായ്‌ക്കൊപ്പവും ചേരും. വിക്ടര്‍ ഗ്ലോവര്‍ ഭാര്യ ഡിയോണ ഗ്ലോവറിനും ജെനസിസ്, മായ, ജോയ, കൊറിന്‍ എന്നീ നാല് പെണ്‍മക്കള്‍ക്കും ഒപ്പം മടങ്ങിവരവ് ആഘോഷിക്കും.

ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന യാത്രികരില്‍ സ്വഭാവമാറ്റങ്ങള്‍ കാണാറില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ബഹിരാകാശത്തെ അനുഭവങ്ങള്‍ നഷ്ടമാകുമെന്ന നിരാശ പ്രകടിപ്പിക്കാറുണ്ടെങ്കിലും അത് മനസികാവസ്ഥകളില്‍ വലിയ സ്വാധീനം ചെലുത്താറില്ല. ഭൂമിക്കു പുറത്തുനിന്നും ഭൂമിയെ നിരീക്ഷിച്ചെത്തുന്ന യാത്രികള്‍ ഭൂമിയുടെ അതുല്യതയെക്കുറിച്ചും സകലജീവികളും ഒരേ ഗ്രഹം പങ്കിടുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ചും വാചാലരാകാറുണ്ട്. 'ബഹിരാകാശത്തിന്റെ കറുപ്പുനിറത്തില്‍ ചുറ്റപ്പെട്ട ഭൂമിയെയാണ് ഞങ്ങള്‍ കാണുന്നത്. നമ്മളെല്ലാവരും എത്ര സമന്മാരാണെന്നും ഒരേ കാര്യം എങ്ങനെ ഭൂമിയിലെ മുഴുവന്‍ ജീവനെയും നിലനിര്‍ത്തുന്നുവെന്നും മനസ്സിലാകും' എന്നാണ് കോച്ച് ബഹിരാകാശത്തുനിന്നും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പൂര്‍ണ്ണമായും വ്യത്യസ്ത ജീവിതം നയിക്കുന്ന ബഹിരാകാശ യാത്രികര്‍ തിരിച്ചെത്തിയ ശേഷം ആ അനുഭവങ്ങള്‍ മിസ് ചെയ്യുന്നതായി പറയാറുണ്ട്.

ഭൂമിയിലെത്തിയശേഷമുള്ള ഇവരുടെ പദ്ധതികളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഉടനെതന്നെ യാത്രികരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ട്രംപ്. അടുത്ത ആര്‍ട്ടെമിസ് യാത്രകളും നാസയുടെ പദ്ധതിയിലുണ്ട്. 2027 ല്‍ ആര്‍ട്ടെമിസ് 3ഉം 2028 ല്‍ ആര്‍ട്ടെമിസ് 4 ഉം ലോഞ്ച് ചെയ്യും. ആര്‍ട്ടെമിസ് 4 പദ്ധതിയിലാണ് അമേരിക്ക ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കുക. എന്നാല്‍ ആ ദൗത്യത്തിന്റെ തീയ്യതിയോ, ആരാണ് യാത്ര നടത്തുന്നതെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. ആര്‍ട്ടെമിസ് 2ലെ നാലു പേര്‍ ഉള്‍പ്പെടെ നാസയുടെ ബഹിരാകാശയാത്രാ സംഘത്തിലെ എല്ലാ അംഗങ്ങളും ദൗത്യത്തിന് യോഗ്യരാണ്.

What happens to the Artemis 2 astronauts now?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

മൂൺ ടു മാർസ്: മനുഷ്യനെ ചൊവ്വയിലെത്തിക്കുമോ അമിത് ക്ഷത്രിയ? എന്താണ് ആർട്ടെമിസിന്റെ ഇന്ത്യൻ കണക്ഷൻ?

'ഫ്രാഞ്ചു' ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിൽ; അർജന്റീന താരത്തെ ടീമിലെത്തിച്ചു

ഹൈദരാബാദിനെതിരെ പഞ്ചാബ് ഇറങ്ങിയത് കറുത്ത ബാൻഡ് ധരിച്ച്, കാരണമെന്ത് ?

'പുറം പൊള്ളി ഡ്രസ് ഇടാന്‍ പോലും വയ്യാതായി, എന്നിട്ടും അഭിനയിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ശില്‍പ ഷെട്ടി

SCROLL FOR NEXT