

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന, ഒരുപക്ഷേ കേരളത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാവുന്ന ഏറ്റവും സുപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് കടന്നുപോയത്.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ സീറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്ക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടത് വലത് മുന്നണികൾ. ഇരുപക്ഷത്തിനും കേവല ഭൂരിപക്ഷം കിട്ടില്ലെന്നും നിയമസഭയിൽ ഏറ്റവും നന്നായി ശക്തിയായി മാറും എന്നും ബിജെപി നയിക്കുന്ന എൻഡിഎയും അവകാശപ്പെടുന്നു.
അവകാശവാദങ്ങളും യാഥാർഥ്യവും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്നത് അവിടെ നിൽക്കട്ടെ. ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎം, സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫിലെ പാർട്ടികൾക്കും കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ കക്ഷികൾക്കും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഏറ്റവും സുപ്രധാനമാകുന്നത് എന്തുകൊണ്ടാണ്?
ഈ തെരഞ്ഞെടുപ്പ് വിജയമോ പരാജയമോ ഈ പാർട്ടികളുടെ ഭാവിയും മുന്നണികളുടെ ഘടനയും എങ്ങനെ മാറ്റിമറിക്കും? തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന കോളിളക്കങ്ങൾ എന്തൊക്കെയാണ് മുന്നണി രാഷ്ട്രീയത്തിലെ കൂട്ടിക്കിഴിക്കലുകൾ എന്തൊക്കെ? ആ സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണിത്.
മൂന്നാം പിണറായി സർക്കാർ ചരിത്രം രചിക്കും. എന്നു മാത്രമല്ല ഇടതുപക്ഷത്തിനെ ശക്തിപ്പെടുത്താനും ദേശീയതലത്തിൽ തന്നെ പുനരുജീവിപ്പിക്കുന്നതിന് തുടക്കം കുറിക്കാനും കഴിയും. സിപിഎം കൂടുതൽ അധികാര പ്രമത്തത കാണിക്കുകയും സിപിഐ കൂടുതൽ നിഴലിലേക്ക് ഒതുങ്ങുകയും ചെയ്യാം. പാർട്ടിക്കുള്ളിലും മുന്നണിയിലും സംസ്ഥാന രാഷ്ട്രീയത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും കരുത്തനായി അവസാനവാക്കായി തുടരും.
യുഡിഎഫിൽ വിള്ളൽ വീഴാം. കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ നേരിടുകയും വിഡി സതീശൻ പരാജയത്തിന്റെ സൃഷ്ടാവായി മുദ്രകുത്തപ്പെടുകയും ചെയ്യാം. ഐക്യ ജനാധിപത്യ മുന്നണി ശിഥിലമായേക്കും.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രത്യേകിച്ച് മുന്നണിയിലെ ചെറുപാർട്ടികൾ കൂട്ടമായോ നേതാക്കൾ മാത്രമായോ ഒറ്റയ്ക്കോ എതിർ ചേരിയിലേക്ക് കുടിയേറിയേക്കാം. കോൺഗ്രസിന് പുതിയ നേതൃത്വനിര രൂപപ്പെടുകയും പാർട്ടി ക്ഷയിക്കുകയും ചെയ്യും.
രണ്ട് മുന്നണികൾ മാത്രമുള്ള കേരള രാഷ്ട്രീയ ചിത്രത്തിൽ ഇടമില്ലാതിരുന്ന ബിജെപി, കോൺഗ്രസ് എന്ന ഇടത്തിലേക്ക് കടന്നുവരും. ബിജെപി സീറ്റ് നേടുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ സ്വാഭാവികമായും പ്രതിപക്ഷ രാഷ്ട്രീയം ബിജെപിയിലേക്ക് കേന്ദ്രീകരിക്കപ്പെടും.
പാർട്ടിയിൽ പിണറായി വിജയൻ ശക്തനായി തന്നെ തുടരും എന്നാൽ പുതിയൊരു നേതൃനിര കൂടി വളർന്നുവരാനുള്ള സാഹചര്യമുണ്ടാകും. ഇടതുപക്ഷം കെട്ടുറപ്പോടെ തന്നെ തുടരും.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശിഥിലീകരണ ഭീഷണി നേരിടുമെങ്കിലും പിടിച്ചുനിൽക്കും. മുന്നണിയിലെ ചില പാർട്ടികളോ നേതാക്കളോ സാഹചര്യങ്ങൾക്കനുസരിച്ച് മുന്നണി മാറ്റം നടത്തിയേക്കാം. സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റൊരു നേതാവ് ഉയർന്നുവരും. എഴുപതിനോട് അടുത്ത സീറ്റുകൾ കരസ്ഥമാക്കാൻ കഴിഞ്ഞാൽ പരാജയപ്പെട്ടാൽ പോലും യുഡിഎഫിന് പിടിച്ചുനിൽക്കാം.
ബിജെപി ലഭിക്കുന്ന സീറ്റുകൾക്ക് അനുസരിച്ച് പ്രതിപക്ഷ നിരയിൽ സ്ഥാനമുറപ്പിക്കുകയോ ഇടം കണ്ടെത്തുകയോ ചെയ്യാം.
പാർട്ടിയിലും മുന്നണിയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടുതൽ കരുത്തനാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഇടയുള്ള മറ്റു നേതാക്കൾക്കിടയിൽ മുൻതൂക്കം ലഭിക്കും. മുസ്ലിം ലീഗ് കൂടുതൽ കരുത്തോടെ അധികാരത്തിലും മുന്നണിയിലും പിടിമുറുക്കും. ഇടതുപക്ഷത്തുള്ള കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യം വന്നേക്കാം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പരാജയ കാരണങ്ങൾ മുഴുവനായി ഒറ്റ നേതാവിൽ കേന്ദ്രീകരിക്കും. പിണറായി വിജയന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടും. ഇടതുമുന്നണിയിൽ വലിയ മാറ്റങ്ങളും സിപിഎമ്മിൽ ചെറിയ പൊട്ടിത്തെറികളും ഉണ്ടാകാം. സിപിഐ സിപിഎമ്മിന്റെ തണലിൽ നിന്നു മാറി സ്വതന്ത്ര ശക്തിയാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയും ഒരുപക്ഷേ ശിഥിലീകരണ ഭീഷണി നേരിടുകയും ചെയ്യാം.
കേരളത്തിലെ അധികാരത്തിൽ ഇടംകിട്ടാത്ത പാർട്ടിയായി ഒരിക്കൽക്കൂടി ബിജെപി വിലയിരുത്തപ്പെടാം. ബിജെപിക്ക് ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് വിജയസാധ്യത കേരളത്തിൽ ഇല്ല എന്ന് വിധി എഴുതപ്പെടാം. കാര്യമായി സീറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ രാജീവ് ചന്ദ്രശേഖറിന്റെ നേതൃസ്ഥാനം തെറിച്ചേക്കാം.
കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷ പാർട്ടികൾക്ക് വലിയ ആശ്വാസം പകരും. മുന്നണി ഏതാണ്ട് അതേപടി തുടരും എന്നാൽ ചില പാർട്ടികളെയെങ്കിലും മറുചേരിയിലേക്ക് കൊണ്ടുപോകാൻ മറ്റ് രണ്ടു മുന്നണികളും ശ്രമിക്കും.
ഇടതുപക്ഷ മുന്നണിക്ക് കാര്യമായ തകരാർ ഉണ്ടാവില്ല. എന്നാൽ സിപിഎമ്മിൽ നേതൃനിരയിലേക്ക് പുതിയ ആൾക്കാർ എത്തിയേക്കാം. സിപിഐയിലും ഉൾപാർട്ടി വിമർശനങ്ങളും സിപിഎമ്മിനെതിരെ ആരോപണങ്ങളും വരും. എന്നാൽ അവ മുന്നണി ബന്ധത്തെ തകർക്കുന്നത് ആവില്ല.
ബിജെപിക്ക് പ്രതീക്ഷ ബാക്കിയുണ്ടാകും. നേടുന്ന സീറ്റുകൾക്ക് അനുസരിച്ച് ബിജെപിക്ക് പ്രതിപക്ഷ നിരയിൽ സ്ഥാനം കണ്ടെത്താൻ കഴിയും.
വിജയ സാധ്യതയില്ലാത്ത പാർട്ടി എന്ന ലേബലിൽ നിന്ന് ബിജെപിക്ക് പുറത്തു കടക്കാനാകും. എന്നാൽ, ഇടത് വലത് മുന്നണികൾക്ക് ബദലായി പരിഗണിക്കപ്പെടുന്ന നിലയിലേക്ക് എത്തില്ല. നേതൃനിരയിലെ ആരൊക്കെ വിജയിക്കുന്നു എന്നത് അനുസരിച്ച് ആയിരിക്കും സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യപ്പെടുമോ ഇല്ലയോ എന്നത് തീരുമാനിക്കപ്പെടുന്നത്.
രണ്ടു സീറ്റ് നേടുകയും നേമം തിരിച്ചുപിടിക്കാൻ കഴിയുകയും ചെയ്താൽ രാജീവ് ചന്ദ്രശേഖറിന് മികച്ച നേട്ടം ആയിരിക്കും. നേമത്ത് പരാജയപ്പെട്ടാലും രണ്ട് വരെ സീറ്റുകൾ നേടാൻ കഴിയുന്നത് സംസ്ഥാന നേതൃത്വത്തിന്റെ മികവായി വിലയിരുത്തപ്പെടും.
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി വളർന്നു എന്ന ബിജെപിയുടെ പ്രഖ്യാപനം ആകും അത്. ഇടത് വലത് മുന്നണികൾക്ക് രാഷ്ട്രീയ ശക്തി എന്ന നിലയിൽ ബിജെപി വൻ ഭീഷണിയാകും.
ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും സംസ്ഥാന രാഷ്ട്രീയത്തിലും ഇരു മുന്നണികൾക്കും ബിജെപി വലിയ വെല്ലുവിളി ഉയർത്തും. രാജീവ് ചന്ദ്രശേഖറിന് പാർട്ടിയിൽ അപ്രമാദിത്വം കിട്ടും.
തെരഞ്ഞെടുപ്പിൽ ആര് വിജയിക്കും എത്ര സീറ്റുകൾ നേടും എന്നതിനൊപ്പം തന്നെ ചർച്ചയാകും കേരളത്തിലെ ഇടതു വലത് മുന്നണികൾ മാത്രമുള്ള രാഷ്ട്രീയ സ്ഥിതി മാറുമോ എന്ന ചോദ്യം. യുഡിഎഫ് അമ്പേ തകർന്നടിയുകയും കോൺഗ്രസ് മുസ്ലിം ലീഗ് സംസ്ഥാന രാഷ്ട്രീയത്തിൽ താരതമ്യേന ചെറിയ ശക്തികളായി മാറുകയും ചെയ്യുന്ന ഒരു സാഹചര്യം പുതിയൊരു ഡിസൈൻ മാറ്റത്തിന് വഴിതുറന്നേക്കാം.
സ്വാഭാവികമായും കോൺഗ്രസിൻറെ ഇടം ഏതാണ്ട് മുഴുവനായി ബിജെപി കയ്യടക്കുന്ന അവസ്ഥ വരും. പ്രതിപക്ഷ രാഷ്ട്രീയസ്ഥാനം ബിജെപിക്ക് കൂടി അവകാശപ്പെട്ടതാവും.
ന്യൂനപക്ഷങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും കോൺഗ്രസിൽ നിന്നും മാറി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ചേക്കേറിയേക്കാം. ഒപ്പം തന്നെ ഭൂരിപക്ഷ വോട്ട് ബാങ്ക് ബിജെപി നയിക്കുന്ന മുന്നണിയിലേക്ക് മാറാം ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുവശത്ത് ഇടതുപക്ഷവും മറുവശത്ത് ബിജെപി മുന്നണിയും എന്ന ധ്രുവീകരണത്തിന് വഴിതെളിച്ചേക്കാം. കോൺഗ്രസും യുഡിഎഫും താരതമ്യേന ശക്തി ക്ഷയിച്ച മൂന്നാം മുന്നണിയായി പിന്തള്ളപ്പെടാം.
എന്നാൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ സമീപ രാഷ്ട്രീയത്തിൽ ഇത്തരമൊരു ധ്രുവീകരണം സംഭവിക്കണമെന്നില്ല.
തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയത്തെ അത് മുമ്പില്ലാത്തവിധം മാറ്റിമറിക്കും എന്ന് ഉറപ്പാണ്. ഏത് മുന്നണി അധികാരത്തിൽ എത്തിയാലും ലഭിക്കുന്ന സീറ്റുകളുടെയും ശതമാന കണക്കുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതിയൊരു ചേരി രൂപീകരിക്കുന്നതിന് കാരണമാകും.
ആ മാറ്റത്തിന്റെ കാറ്റ് വീശുന്നത് എങ്ങോട്ട് എന്നറിയാൻ മെയ് നാലുവരെ കാത്തിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates