മോൺട്രിയൽ: പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ കൗമാരക്കാരിയായ താരം മരിച്ചു. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് റിങിൽ വച്ച് താരം ഇടിയേറ്റ് വീണത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പരാജയപ്പെട്ട മെക്സിക്കൻ ബോക്സർ ജീനറ്റ് സക്കരിയാസ് സാപ്പറ്റയാണു (18) തലയ്ക്കേറ്റ പരിക്കു മൂലം കഴിഞ്ഞ ദിവസം മരിച്ചത്.
നാലാം റൗണ്ടിലാണു കാനഡയുടെ 31കാരിയായ താരം മേരി പിയർ ഹുലെയുടെ കനത്ത പഞ്ചുകളേറ്റു സാപ്പറ്റ നിലം പതിച്ചത്. മത്സരം തുടരാനാവില്ലെന്നു കണ്ടതോടെ പിയർ നോക്കൗട്ട് ജയവും നേടി. എന്നാൽ സാപ്പറ്റ എഴുന്നേൽക്കാനാകാതെ റിങ്ങിൽ കിടന്നതോടെ വൈദ്യ സംഘമെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തലച്ചോറിനേറ്റ ക്ഷതം മൂലം സാപ്പറ്റ കോമയിലായെന്നാണു സംഘാടകർ ആദ്യം അറിയിച്ചത്. ഇന്നലെയാണു മരണ വിവരം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധകൃതർ വ്യക്തമാക്കി.
അതിനിടെ താരത്തിന്റെ മരണത്തിന് പിന്നാലെ ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തു വന്നു. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുന്നവയാണെന്നു തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടീഷ് ഏജൻസിയായ ഹെഡ്‌വേയുടെ തലവൻ പീറ്റർ മക്കബേ പറഞ്ഞു. തലയിൽ സുരക്ഷാകവചം വയ്ക്കാതെയാണു പ്രൊഫഷനൽ ബോക്സിങ്ങിൽ താരങ്ങൾ മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates