ഗയാന: രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് 153 റൺസ് വിജയലക്ഷ്യം. തിലക് വർമ അർധസെഞ്ചുറി നേടിയതൊഴിച്ചാൽ ഇന്ത്യൻ നിരയിൽ മറ്റ് ബാറ്റർമാർക്ക് കാര്യമായി തിളങ്ങാനായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ഇന്ത്യയുടെ സ്കോർ.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും വിൻഡീസ് ബൗളിങ്ങിന് മുന്നിൽ പതറി. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച് ഗിൽ പുറത്തായി. ഒൻപത് പന്തിൽ നിന്ന് ഏഴുറൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. പിന്നാലെ വന്ന സൂര്യകുമാർ യാദവും പെട്ടെന്ന് പുറത്തായ. മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. തിലക് വർമ്മയും ഇഷാൻ കിഷനും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. ടീം സ്കോർ 60 കടന്നപ്പോൾ കിഷൻ പുറത്തായി. 21 പന്തിൽ 21 റൺസാണ് താരം നേടിയത്.
മലയാളി താരം സഞ്ജു സാംസണാണ് അഞ്ചാമനായി ക്രീസിലെത്തിയത്. സഞ്ജുവിനും കാര്യമായൊന്നും ചെയ്യാനായില്ല. സഞ്ജുവിനെ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരാൻ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ നാലിന് 76 എന്ന നിലയിലായി ഇന്ത്യ. ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയുടെ ചേർന്നാണ് സ്കോർ 100 കടത്തിയത്. പിന്നാലെ തിലക് കന്നി അർധസെഞ്ചുറിയും പൂർത്തിയാക്കി. 41 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 51 റൺസാണ് താരം നേടിയത്. സ്‌കോർ 114 റൺസിലെത്തിയപ്പോഴാണ് തിലക് പുറത്തായത്.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ റൺസ് നേടാൻ ശ്രമിച്ചെങ്കിലും ക്ലീൻ ബൗൾഡാക്കി. 18 പന്തിൽ നിന്ന് 24 റൺസെടുത്ത് ഹാർദിക്കും മടങ്ങി. അക്ഷർ പട്ടേലും പുറത്തായതോടെ രവി ബിഷ്‌ണോയിയും അർഷ് ദീപും ചേർന്ന് ടീം സ്‌കോർ 150 കടത്തി. ബിഷ്‌ണോയി ഒരു റണ്ണും അർഷ്ദീപ് ആറുറൺസും നേടി പുറത്താവാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates