ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടൂർണമെന്റ് ആരാകും സംപ്രേഷണം ചെയ്യുക എന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണ അവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ 27 വരെയുള്ള സമയത്തിനുള്ളിൽ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രീ-ബിഡുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ നാല് സ്ഥാപനങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
സോണി സ്പോർട്സ്, ഫാൻകോഡ്, സീ സ്പോർട്സ്, യുകെ ആസ്ഥാനമായുള്ള സ്പോർട്സ് കൺസൾട്ടൻസി സ്ഥാപനമായ ടു സർക്കിള്‍സ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സ്ഥാപനങ്ങൾ സംപ്രേഷണ അവകാശം നേടാനായി പ്രൊപ്പോസൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ബ്രോഡ്കാസ്റ്റർമാർക്ക് ബിഡിൽ പങ്കെടുക്കാം. കൂടാതെ, 2024–25 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തി കമ്പനികൾക്ക് ഉണ്ടായിരിക്കണം. 2022–23, 2023–24, 2024–25 കാലയളവിൽ സ്ഥാപനങ്ങളുടെ ശരാശരി വാർഷിക വരുമാനം കുറഞ്ഞത് 10 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടപ്രധാന നിബന്ധനകൾ.
ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് കരാർ സ്വന്തമാക്കുന്നവർക്ക് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates