ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയ മോഹങ്ങൾ അവസാന നിമിഷത്തിൽ തല്ലിക്കെടുത്തി എവർട്ടൻ സീസണിലെ അപരാജിത മുന്നേറ്റം തുടരുന്നു. 2-2നാണ് എവർട്ടൻ മുൻ ചാംപ്യൻമാരെ സമനിലയിൽ കുരുക്കിയത്. കളിയുടെ ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുനൈറ്റഡ് ലീഡെടുത്തു. കളി അവസാന 10 മിനിറ്റിലേക്ക് പ്രവേശിച്ചപ്പോഴാണ് മത്സരത്തിലെ ശേഷിച്ച 3 ഗോളുകളും വന്നത്.
തുടക്കം മുതൽ പന്തിൽ ആധിപത്യം മാഞ്ചസ്റ്റർ യുനൈറ്റഡിനായിരുന്നെങ്കിലും ഗോളവസരങ്ങളൊന്നും അവർക്ക് കാര്യമായി സൃഷ്ടിക്കാനായില്ല. 20ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിന്റെ മുന്നേറ്റത്തിൽ മത്യാസ് കുന്യയ്ക്ക് ഗോളവസരം തുറന്നുകിട്ടിയെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ എവർട്ടനും വല ചലിപ്പിക്കാൻ അവസരം കിട്ടി. എന്നാൽ തെയോർ ബാരിയ്ക്ക് ഗോളടിക്കാൻ സാധിക്കാതെ പോയി. പിന്നാലെ മാഞ്ചസ്റ്ററിനായി ബ്രൂണോ ഫെർണാണ്ടസിനും ഗോളവസരം കിട്ടിയെങ്കിലും അതും വിഫലമായി.
രണ്ടാം പകുതി തുടങ്ങി പിന്നാലെ മാഞ്ചസ്റ്റർ ലീഡെടുത്തു. ബ്രയാൻ എംബ്യുമോയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. താരത്തിന്റെ ഷോട്ട് എവർട്ടൻ ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് വലയിൽ. സമനിലയ്ക്കായി എവർട്ടൻ പിന്നീട് കിണഞ്ഞു ശ്രമിച്ചു.
ഒടുവിൽ 83ാം മിനിറ്റിൽ എവർട്ടൻ സമനില പിടിച്ചു. ഹെയ്ഡൻ ഹാക്നിയുടെ പാസിൽ നിന്നു ടിറിഖ് ജോൺ തൊടുത്ത ശക്തമായ ഷോട്ട് മാഞ്ചസ്റ്റർ വലയുടെ മേൽക്കൂര തുളച്ച് അകത്തു കയറി. എന്നാൽ എവർട്ടന്റെ സമനില സന്തോഷം അധികം നീണ്ടില്ല. 88ാം മിനിറ്റിൽ ലൂക്ക് ഷോ നൽകിയ ക്രോസിൽ നിന്നു ബെഞ്ചമിൻ സെസ്കോ ഹെഡ്ഡറിലൂടെ മാഞ്ചസ്റ്റർ യുനൈറ്റഡിനു വീണ്ടും ലീഡൊരുക്കി.
ഈ ഗോളിലൂടെ വിജയവും 3 പോയിന്റും സ്വപ്നം കണ്ട മാഞ്ചസ്റ്ററിനെ അക്ഷാരാർഥത്തിൽ ഞെട്ടിക്കുന്നതായി എവർട്ടന്റെ സമനില ഗോൾ. മാഞ്ചസ്റ്റർ വിജയമുറപ്പിച്ചു നിൽക്കവെ 90 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്ത് എവർട്ടൻ സമനില ഗോൾ നേടി. ഐൻസ്‍ലി മെറ്റ്ലാൻഡ് നൈൽസിലൂടെ എവർട്ടൻ യുനൈറ്റഡിന്റെ വിജയ മോഹം തല്ലിക്കെടുത്തി. പിന്നീട് തിരിച്ചെത്താനുള്ള സമയം ചുകന്ന ചെകുത്താൻമാർക്ക് ലഭിച്ചതുമില്ല.
സീസണിൽ മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് 11ാം സ്ഥാനത്ത്. 3 കളിയിൽ ഒരു ജയവും 2 സമനിലയുമായി എവർട്ടൻ എട്ടാമതും.