Alexander Zverev  ap
Sports

കാത്തിരുന്ന്... കാത്തിരുന്ന്... ഒരു 'ഗ്രാൻഡ് സ്ലാം' മുത്തം! അലക്സാണ്ടർ സ്വരേവിന് ഫ്രഞ്ച് ഓപ്പൺ കിരീടം

ബോറിസ് ബെക്കറിനു ശേഷം ​ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജർമൻ പുരുഷ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാരിസ്: ഒടുവിൽ 29ാം വയസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഒരു ​ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ടു. ഫ്രഞ്ച് ഓപ്പൺ പുരുഷ സിം​ഗിൾസ് കിരീടം സ്വരേവ് സ്വന്തമാക്കി. കരിയറിലെ താരത്തിന്റെ കന്നി ​ഗ്രാൻഡ് സ്ലാം കിരീടം. മൂന്ന് ഫൈനൽ തോൽവികൾക്കും 7 സെമി ഫൈനൽ തോൽവികൾക്കും ഒടുവിലാണ് താരം കിരീടം സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം വിജയത്തോടെ, ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ് സ്ലാം സിംഗിൾസ് ജയിക്കുന്ന ആദ്യ ജർമൻ പുരുഷ താരമായി സ്വരേവ് മാറുകയും ചെയ്തു. 1996 ൽ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു ബെക്കറുടെ വിജയം. നീണ്ട 30 വർഷത്തെ ജർമൻ കാത്തിരിപ്പിനും റോളണ്ട് ​ഗാരോസിൽ സ്വരേവ് അന്ത്യം വരുത്തി.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ അഞ്ച് സെറ്റ് പോരാട്ടത്തിൽ 1–6, 6–4, 4–6, 7–6 (7–5), 1–6 എന്ന സ്കോറിനു സ്വരേവ് ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ വീഴ്ത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. കോബോളിയുടെ കരിയറിലെ ആദ്യ ​ഗ്രാൻഡ് സ്ലാം ഫൈനലാണിത്. സെമി ഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ അർനാൾഡിയെ വീഴ്ത്തിയാണ് കോബോളി ഫൈനലിൽ സ്വരേവിനെ നേരിടാനിറങ്ങിയത്. ലോക 12ാം നമ്പർ താരം നാല് മണിക്കൂറും 19 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്.

തുടക്കത്തിൽ തകർത്തു കളിച്ച സ്വരേവ് സമ്പൂർണ ആധിപത്യമാണ് ആദ്യ സെറ്റിൽ നടത്തിയത്. കോബോളി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയതോടെ സെറ്റ് 6–1ന് സ്വരേവ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ കോബോളി 6–4ന് വിജയിച്ചു. മൂന്നാം സെറ്റിലും ശക്തമായ പോരാട്ടം കണ്ടു. 6–4ന് സ്വരേവ് വിജയിച്ചു. എന്നാൽ നാലാം സെറ്റിൽ സ്വരേവ് വലതു കാലിലേറ്റ പരിക്കു കാരണം മുടന്തുന്നതു കാണാമായിരുന്നു. പക്ഷേ താരം വിട്ടുകൊടുത്തില്ല. പൊരുതി നോക്കിയ സ്വരേവിന് മത്സരം ടൈ ബ്രേക്കറിലേക്ക് നീട്ടാൻ സാധിച്ചു. പക്ഷേ വിജയം കൈവിട്ടു. ഫലം 7–5ന് ഇറ്റാലിയൻ താരം മുന്നിലെത്തി. ഇതോടെയാണ് അഞ്ചാം സെറ്റ് ചാംപ്യനെ നിർണയിക്കുന്നതായി മാറിയത്.

അഞ്ചാം സെറ്റിൽ വീണ്ടും കളി മാറി. ഇറ്റാലിയൻ താരം പതറിത്തുടങ്ങിയതോടെ കളിമൺ കോർട്ട് സാക്ഷിയായത് സ്വരേവിന്റെ ആധിപത്യത്തിന്. 6–1ന് അതിവേ​ഗം മത്സരം ജയിച്ച താരം ​കിരീടവും പിടിച്ചെടുത്തു. നേരത്തെ 2020ൽ യുഎസ് ഓപ്പണിൽ ഡോമിനിക് തിയേമിനോടും 2024 ഫ്രഞ്ച് ഓപ്പണില്‍ കാർലോസ് അൽക്കരാസിനോടും 2025 ഓസ്ട്രേലിയൻ ഓപ്പണിൽ യാന്നിക് സിന്നറിനോടുമാണ് സ്വരേവ് തോൽവി വഴങ്ങിയത്. ഒടുവിൽ കാത്തിരുന്നു കിട്ടിയ വിജയത്തിനു മധുരമേറും.

ഗ്രാൻഡ് സ്ലാമുകളിൽ സ്വരേവ് ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളതും ഫ്രഞ്ച് ഓപ്പണിലാണ്. 44 വിജയങ്ങളും 10 തോൽവികളുമാണ് റോളാണ്ട് ഗാരോസിലെ സ്വരേവിന്റെ പ്രകടനം. 2021, 2022, 2023 സീസണുകളിൽ ഫ്രഞ്ച് ഓപ്പണ്‍ സെമി വരെയെത്തിയിട്ടും കലാശപ്പോരിലേക്കു ടിക്കറ്റ് ലഭിച്ചില്ല. 2022 ലെ സെമിയിൽ റാഫേൽ നദാലിനോടു പൊരുതുന്നതിനിടെ സ്വരേവ് പരിക്കേറ്റു പിൻമാറി. 2024ലെ ഫൈനലിൽ അൽക്കരാസിനോട് തോൽവി വഴങ്ങി.

കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ സ്വരേവും ഫ്ലാവിയോ കോബോളിയും നേർക്കുനേർ വന്നതാണ്. 6–2, 7–6, 6–1 എന്ന സ്കോറിനായിരുന്നു അന്ന് സ്വരേവിന്റെ വിജയം. കഴിഞ്ഞ വർഷം നടന്ന ഹലെ ഓപ്പണിലും ഈ വർഷത്തെ മഡ്രിഡ് ഓപ്പണിലും ക്വാർട്ടർ ഫൈനലുകളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും സ്വരേവിനായിരുന്നു വിജയം.

എന്നാൽ 2026 മ്യൂണിക് ഓപ്പണിൽ കോബോളി 6–3, 6–3 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്ക് നിലവിലെ ചാംപ്യനായ സ്വരേവിനെ വീഴ്ത്തിയത് ടെന്നീസ് ലോകത്തെ ഞെട്ടിച്ചു. റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള താരങ്ങള്‍ക്കെതിരെ കോബോളിയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ വീണ്ടും നേർക്കുനേർ വന്നതോടെ ഇറ്റാലിയന്‍ താരത്തോടു കണക്കു തീർക്കാനുള്ള അവസരവും സ്വരേവിന് കിട്ടു. കിരീട നേട്ടത്തോടെ താരത്തിന്റെ മധുര പ്രതികാരവും ടെന്നീസ് ലോകം കണ്ടു.

French Open 2026: Alexander Zverev first Grand Slam title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം; അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ചർച്ച

തിയറ്ററിൽ മികച്ച പ്രതികരണം, ഒടിടിയിൽ മനം കവരുമോ ഭാവനയുടെ ആ സിനിമ ? സ്ട്രീമിങ് തുടങ്ങി 'അനോമി'

രാവിലെ വെറും 5 മിനിറ്റ്; മെറ്റബോളിസം കൂട്ടാൻ റൂട്ടീൻ

ഫ്‌ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വന്‍ വെല്ലുവിളി