ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക തകരുന്നു. 52 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട അവര്‍ കരകയറാന്‍ ശ്രമിക്കുന്നതിനിടെ തുടരെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയായിരുന്നു.
അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തി അവരെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. അഞ്ച്, ആറ് വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ വീഴ്ത്തി ആവേശ് ഖാനും ആവേശത്തിലായി. നിലവില്‍ ഡേവിഡ് മില്ലര്‍ ക്രീസില്‍ നില്‍ക്കുന്നതാണ് അവര്‍ക്ക് ഏക ആശ്വാസം. ഒപ്പം ആന്റില്‍ ഫെലുക്വാവോയും. 12 ഓവർ കഴിയുമ്പോൾ ആറിന് 58 എന്ന നിലയിലാണ് പ്രോട്ടീസ്.
തുടക്കത്തില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ടോണി ഡെ സോര്‍സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അതും അര്‍ഷ്ദീപ് പൊളിച്ചു.
ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്. പിന്നാലെ സോര്‍സിയേയും വീഴ്ത്തി താരം വിക്കറ്റ് നേട്ടം മൂന്നാക്കി. തുടക്കത്തിലെ വീഴ്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സോര്‍സി (22 പന്തില്‍ 28) പുറത്തായത്. താരം രണ്ട് വീതം സിക്‌സും ഫോറും പറത്തി.
സ്‌കോര്‍ 52ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി. താരം ആറ് റണ്‍സെടുത്തു മടങ്ങി.
തൊട്ടു പിന്നാലെ തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആവേശ് ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (12) മടക്കി. തൊട്ടു പിന്നാലെ എത്തിയ വിയാന്‍ മള്‍ഡറെ താരം ഗോള്‍ഡന്‍ ഡക്കാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates